Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 ജൂലൈ (H.S.)
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിൽ എം.എസ്.സി. കമ്പനിയുമായി അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ നിയമലംഘനമാണെന്നും സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സർക്കാരിനെ മുൻകൂറായി അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് കരാറിലേർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
'നാടിന്റെ പൊതുസമ്പത്ത് കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കങ്ങൾ യുഡിഎഫ് സർക്കാർ തുടക്കംമുതലേ നടത്തുന്നുണ്ട്. അദാനി-വിഴിഞ്ഞം പോർട്ടിൽ വിദേശ കുത്തക കമ്പനിയായ എംഎസ്‌സി നിക്ഷേപം നടത്തുന്നത്, വലിയ വിദേശ നിക്ഷേപമാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് അവരുടെ ഓഹരി കൈമാറ്റത്തിലൂടെ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. മുൻകൂർ അനുമതി ലഭ്യമാക്കാതെ നടത്തിയ ഓഹരി കൈമാറ്റം കരാർ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. അദാനി ഗ്രൂപ്പിന്റെ നീക്കം സർക്കാരിന്റെ അറിവോടെയാണോയെന്നും പറയണം' പിണറായി പറഞ്ഞു.
അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞുവെന്ന് പറയുന്നു. ജൂൺ 29ന് തന്നെ ഒപ്പിട്ടു. കേരള താത്പര്യത്തിന് വിരുദ്ധമായ കാര്യമാണത്. വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്. ഷിപ്പിങ് കമ്പനിയായ എംഎസ്‌സി വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായാൽ അത് കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റു കമ്പനികളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് തടസ്സമുണ്ടാകും. നമുക്ക് ലഭിക്കേണ്ട വരുമാനത്തിലും മാറ്റമുണ്ടാകും. അദാനി ഗ്രൂപ്പിന്റെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്ന നില ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S