Enter your Email Address to subscribe to our newsletters

Kannur, 20 ജൂലൈ (H.S.)
കണ്ണൂര്‍ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ എം കെ റാം റിമാന്‍ഡില്‍. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നാണ് കുടകില്‍ നിന്ന് ഡോ റാമിനെ പിടികൂടിയത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാല്‍, റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രതിയെ പിടികൂടുന്നതിനായി കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) സംസ്ഥാനത്തിന് പുറത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കര്‍ണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രപ്രദേശിലും എത്തി പോലീസ് സംഘം ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തി. പ്രതി നിരന്തരം ഒളിത്താവളങ്ങള്‍ മാറിയിരുന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ഇയാളുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതിയെ വലയിലാക്കാന്‍ സഹായിച്ചത്. അമ്മയുടെ ഫോണിലേക്ക് വന്ന കോളുകളും ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കുടകിലെ ഒരു ഒളിത്താവളത്തില്‍ നിന്നും ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
പ്രതിക്ക് നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള എല്ലാ വഴികളും ഇതിനോടകം അടഞ്ഞിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി ഡോ. എം കെ റാം സുപ്രീംകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് കര്‍ശനമായി തള്ളിക്കളയുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന അവസ്ഥ വന്നു. ഇതിനിടയിലാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതി പിടിയിലാകുന്നത്. സുപ്രീംകോടതിയുടെ ഈ സുപ്രധാന തീരുമാനമാണ് പോലീസിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കിയത്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ അധ്യാപകനെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ നിതിന്‍ രാജിന്റെ കുടുംബം ശക്തമായ പ്രതിഷേധവും വിമര്‍ശനവും സര്‍ക്കാരിനും പോലീസിനുമെതിരെ ഉയര്‍ത്തിയിരുന്നു. പ്രതിയെ സംരക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ടോ എന്ന സംശയവും കുടുംബം പ്രകടിപ്പിച്ചിരുന്നു. അധ്യാപകനില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് നിതിനെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം. റാമിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ പോലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് നയത്തിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തുവന്നിരുന്നു. ഒടുവില്‍ പ്രതി പിടിയിലായതോടെ തങ്ങളുടെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിതിന്‍ രാജിന്റെ കുടുംബം.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങള്‍, അധ്യാപകന്റെ പങ്ക്, ഇത്രയും നാള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍ എന്നിവരെക്കുറിച്ചെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കോളജില്‍ ഉള്‍പ്പെടെ എത്തിച്ച് കൂടുതല്‍ തെളിവെടുപ്പുകള്‍ നടക്കുമെന്നാണ് സൂചന. പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S