Enter your Email Address to subscribe to our newsletters

Alappuzha , 21 ജൂലൈ (H.S.)
എൻ്റെ മകന് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും ഓട്ടിസം ബാധിതനാണെന്നും വ്യക്തമായി അറിഞ്ഞിട്ടും അവൻ അവനെ പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു... -ചേർത്തലയിൽ ഓട്ടിസം ബാധിതനായ ഇരുപത്തിയാറുകാരൻ അയൽവാസിയുടെ ക്രൂരമായ മർദ്ദനത്തിനിരയായ സംഭവത്തിൽ മാതാവ് മായയുടെ കണ്ണീരോടെയുള്ള വാക്കുകളാണിത്.
ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്തിനാണ് (26) ഈ ദുരനുഭവം ഉണ്ടായത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്താണ് അഭിജിത്തിന് നേരെ ആക്രമണമുണ്ടായത്.
വംശീയ അധിക്ഷേപവും ക്രൂരമർദ്ദനവും
അഭിജിത്ത് തൻ്റെ പിതാവിൻ്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് തിരികെ മടങ്ങുകയായിരുന്നു. ഈ സമയം വഴിയിൽ തടഞ്ഞുനിർത്തിയ സമീപവാസി ജയേഷ്, യുവാവിനെ ബംഗാളി എന്ന് വിളിച്ച് ആക്ഷേപിക്കുകയും കൈവശമുണ്ടായിരുന്ന മരപ്പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
സംസാരിക്കാൻ പോലും ശേഷിയില്ലാത്ത ഒരു ഭിന്നശേഷിക്കാരനാണ് തൻ്റെ മുന്നിൽ നിൽക്കുന്നതെന്ന് പൂർണ ബോധ്യമുണ്ടായിട്ടും ജയേഷ് മർദ്ദനം തുടരുകയായിരുന്നു എന്ന് അമ്മ മായ ആരോപിക്കുന്നു. മർദ്ദനത്തിൽ അഭിജിത്തിൻ്റെ ഇടത് കൈമുട്ടിനും മുതുകിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടത് കൈക്ക് ശക്തമായ നീരുണ്ടെന്നും കുടുംബം പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രമണത്തിൽ പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയും പരിശോധനകളും ആവശ്യമായി വന്നതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു യുവാവിന് നേരെ സ്വന്തം അയൽവാസിയിൽ നിന്ന് തന്നെയുണ്ടായ ഈ ക്രൂരത നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ യുവാവിനെ അക്രമിച്ച പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിൻ്റെയും ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR