Enter your Email Address to subscribe to our newsletters

Newdelhi , 21 ജൂലൈ (H.S.)
യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിനു നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡൽഹിയിലെ റഷ്യൻ ചാർജ് ഡി അഫയേഴ്സ് (നയതന്ത്ര പ്രതിനിധി) വ്ലാഡിമിർ ലാഡനോവിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ കടുത്ത പ്രതിഷേധവും ശക്തമായ എതിർപ്പും അറിയിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ഇതിനാലാണ് ഇന്ത്യ വിഷയത്തിൽ അസാധാരണമാംവിധം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ആക്രമണം 'അംഗീകരിക്കാനാകാത്തത്'; മറുപടി വേണമെന്ന് ഇന്ത്യ
സിവിലിയൻ ചരക്കുകപ്പലുകൾക്ക് നേരെയും നിരപരാധികളായ ജീവനക്കാർക്ക് നേരെയും നടത്തുന്ന ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ അറിയിച്ചു. രാജ്യാന്തര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം കാടത്തങ്ങൾ പൂർണമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും, സംഭവത്തിൽ റഷ്യയുടെ ഭാഗത്തുനിന്ന് അടിയന്തര വിശദീകരണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണം ഞായറാഴ്ചയുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഗിനിയ-ബിസാവു പതാക വഹിച്ച 'എംവി ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെ ഞായറാഴ്ചയാണ് റഷ്യൻ ആക്രമണമുണ്ടായത്. സിറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. റഷ്യൻ ക്രൂയിസ് മിസൈലുകളാണ് കപ്പലിൽ പതിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇന്ത്യയുടെ നിലപാട്ആക്രമണത്തെ അപലപിച്ചുകൊണ്ട് തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നാല് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നിലെ ഇന്ത്യൻ മിഷൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബാധിക്കപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിക്കുകയും പരിക്കേറ്റയാൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സിവിലിയൻ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നാവിക സ്വാതന്ത്ര്യത്തിനും വ്യാപാരത്തിനും തടസം സൃഷ്ടിക്കുന്നതും അപലപനീയമാണെന്നും ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.തുർക്കിയുടെ ഉടമസ്ഥതയിലുള്ള ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിൽ റഷ്യൻ മിസൈൽ പതിച്ചതിനെ തുടർന്ന് ആകെ പത്ത് പേരാണ് കൊല്ലപ്പെട്ടതെന്ന് കീവ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യൻ സേന വിക്ഷേപിച്ച മൂന്ന് കെഎച്ച്-59, കെഎച്ച്-69 ക്രൂയിസ് മിസൈലുകളിൽ ഒന്നാണ് കപ്പലിൻ്റെ വലതുഭാഗത്ത് പതിച്ച് തീപിടിത്തമുണ്ടായതെന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. രക്ഷപ്പെടുത്തിയ എട്ട് നാവികരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ചീഫ് ഓഫിസർ അഖിൽ ജോവൻ (26), ഉത്തർപ്രദേശ് സ്വദേശിയായ ഓർഡിനറി സീമാൻ അഭിഷേക് നിഷാദ് (21) എന്നിവരാണ് മരിച്ചത്. ജൂൺ പന്ത്രണ്ടിന് ഇസ്താംബുളിൽ വച്ചാണ് ഇരുവരും കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. അവധിക്ക് നാട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞ ശേഷം ഒരു മാസം മുൻപാണ് അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചത്. തിങ്കളാഴ്ച ഇമെയിൽ വഴിയാണ് ഷിപ്പിങ് കമ്പനി മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ റഷ്യൻ ഷാർഷ് ഡഫെയർ വ്ലാഡിമിർ ലഡാനോവിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
അതേസമയം, യുക്രെയ്ൻ സായുധ സേനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെ റഷ്യൻ സായുധ സേന ആക്രമണം തുടരുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. കപ്പൽവേധ ഒനിക്സ് മിസൈലുകൾ, എയർ ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകൾ, ലോയിറ്ററിങ് യുദ്ധോപകരണങ്ങൾ എന്നിവ ഉപയോഗിച്ച് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതായി അവർ വ്യക്തമാക്കി. ഒഡേസ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന സൈനിക ചരക്കുകൾ വഹിക്കുന്ന രണ്ട് ബൾക്ക് കാരിയറുകൾ ആക്രമിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR