പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പേരിൽ മന്ത്രിപദവി വാഗ്ദാനം: വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് 3 കോടി തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ
Kozhikode, 23 ജൂലൈ (H.S.) കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്നു മൂന്നു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. ഡൽഹി സ്
പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പേരിൽ മന്ത്രിപദവി വാഗ്ദാനം: വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് 3 കോടി തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ


Kozhikode, 23 ജൂലൈ (H.S.)

കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്നു മൂന്നു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരപ്രദേശ് - ഡൽഹി അതിർത്തിയിൽ വച്ചാണ് പ്രതികളെ സിറ്റി സൈബർ പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.

സംഭവത്തിന്റെ പിന്നണി ഇങ്ങനെ

ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറി രാജ്കുമാർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോൾ ചെയ്തത്. കേവലം പത്തു മിനിറ്റോളം നീണ്ടുനിന്ന ഇംഗ്ലീഷ് സംഭാഷണത്തിനിടെ, സംസ്ഥാനത്ത് ഉടൻ തന്നെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പാക്കി നൽകാം എന്നും സംഘം വാഗ്ദാനം ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ തന്നെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും സംഘം ജനപ്രതിനിധിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തട്ടിപ്പുകാർ പറഞ്ഞ കോഴിക്കോട്ടെ എംപിയുമായി ഉടൻ തന്നെ വിദ്യാ ബാലകൃഷ്ണൻ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു ഫോൺ കോളിനെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വ്യാജ കോളാണെന്ന സംശയം ഉയർന്നത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസുമായി നേരിട്ട് ബന്ധപ്പെട്ട് അങ്ങനെയൊരു ഫോൺ കോൾ പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

പോലീസിന്റെ അന്വേഷണവും അറസ്റ്റും

പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം ജൂലൈ 11-നാണ് വിദ്യാ ബാലകൃഷ്ണൻ കോഴിക്കോട് സിറ്റി സൈബർ സെല്ലിൽ പരാതി നൽകിയത്. ഇതിനുപുറമേ പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി രാജ്കുമാർ നേരിട്ടും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിച്ചു.

തട്ടിപ്പുകാർ ഉപയോഗിച്ച വാട്സാപ്പ് നമ്പറുകളും സിം കാർഡുകളുടെ ഉറവിടവും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യുപി - ഡൽഹി അതിർത്തിയിൽ വച്ച് പ്രതികൾ പിടിയിലായത്.

ഇതൊരു സംഘടിത സൈബർ തട്ടിപ്പ് സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമാനമായ രീതിയിൽ കോൺഗ്രസിലെ മറ്റ് ചില എംഎൽഎമാർക്കും എംപിമാർക്കും സമാനമായ വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നതായി പോലീസിന് വിവര ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇതിനുപിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യാജ രേഖകൾ ഉപയോഗിച്ചാണോ സിം കാർഡുകൾ എടുത്തതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News