Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ജൂലൈ (H.S.)
സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിവഴി പുരുഷന്മാരായ യാത്രക്കാർക്ക് 'സീറോ ടിക്കറ്റ്' നൽകി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ കെഎസ്ആർടി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. ചില കണ്ടക്ടർമാർ സ്ത്രീ ഗുണഭോക്താക്കൾക്കുള്ള സീറോ-വാല്യൂ ടിക്കറ്റുകൾ പുരുഷന്മാരായ യാത്രക്കാർക്ക് നൽകിയതായി അടുത്തിടെ വന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച മന്ത്രി അത്തരം ക്രമക്കേടുകൾ അനുവദിക്കില്ലെന്ന് പറഞ്ഞു.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കഴിഞ്ഞ മാസമാണ് ഓർഡിനറി കാറ്റഗറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി അവതരിപ്പിച്ചത്. പദ്ധതി പുതിയതായതിനാൽ തെറ്റുകൾ തിരുത്താൻ തുടക്കത്തിൽ കുറച്ച് ദിവസങ്ങൾ നൽകിയിരുന്നു. ഇനി മുതൽ ഒരു ഇളവും ഉണ്ടാകില്ല. അത്തരം ക്രമക്കേടുകളിൽ ഏർപ്പെടുന്ന ആരായാലും ഉടനടി സസ്പെൻഷൻ നേരിടേണ്ടിവരികയും തുടർന്ന് ആവശ്യമെങ്കിൽ പിരിച്ചുവിടുമെന്നും സി പി ജോൺ പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ കെഎസ്ആർടിസി പദ്ധതിയായിട്ടല്ല, മറിച്ച് സ്ത്രീ ശാക്തീകരണ സംരംഭമായി വിശേഷിപ്പിച്ച ജോൺ അത് അട്ടിമറിക്കാൻ ശ്രമിക്കുന്നത് കർശന നടപടികളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന് കെഎസ്ആർടിസിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും മന്ത്രി പ്രശംസിച്ചു.
99 ശതമാനത്തിലധികം ജീവനക്കാരും ആത്മാർഥമായി സഹകരിക്കുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 80 ശതമാനം വർധനവുണ്ട്. ജീവനക്കാർ അവരോട് ബഹുമാനത്തോടെ പെരുമാറുന്നതിനാൽ പദ്ധതി വിജയകരമായി പ്രവർത്തിക്കുന്നു. വളരെ ചെറിയൊരു വിഭാഗം മാത്രമേ ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെട്ടിട്ടുള്ളൂ. പദ്ധതി നിലവിൽ വന്നതിനുശേഷം ബസുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന പരാതികളുണ്ട്. എന്നാലും പ്രാരംഭ ഘട്ടത്തിൽ വലിയ തിരക്ക് പ്രതീക്ഷിക്കാം. യാത്രക്കാരെ ബസിൽ കയറ്റുന്നത് തടയാൻ കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷം നമുക്കില്ല. നിലവിൽ ആളുകളെ സുരക്ഷിതമായി കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തം. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശ്രദ്ധാപൂർവ്വം സർവീസുകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ശബരിമല സീസണിൽ സ്വകാര്യ ബസുകൾ കടമെടുക്കും
തുടർന്ന് ഓണം, ശബരിമല സീസണുകളിൽ കെഎസ്ആർടിസി സർവീസുകൾക്കായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ബസുകളുടെ ക്ഷാമം മൂലമാണ് ഈ നീക്കം അനിവാര്യമായതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ കെഎസ്ആർടിസി ആവശ്യത്തിന് പുതിയ ബസുകൾ വാങ്ങിയിട്ടില്ലെന്നും നിലവിലുള്ള പല ബസുകളും പഴയതാണെന്നും ഇത് ഉത്സവ സീസണുകളിൽ യാത്രക്കാരുടെ ആവശ്യം കുത്തനെ വർധിക്കുമ്പോൾ ബുദ്ധിമുട്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. ഓണക്കാലത്ത്, കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പലരും സ്വകാര്യ ഓപ്പറേറ്റർമാർ ഈടാക്കുന്ന സാധാരണ നിരക്കിൻ്റെ രണ്ടോ മൂന്നോ ഇരട്ടി നൽകാൻ നിർബന്ധിതരാകുന്നു. കൂടുതൽ നല്ല നിലവാരമുള്ള, എയർ കണ്ടീഷൻ ചെയ്ത ബസുകൾ പുറത്തിറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ആവശ്യത്തിന് ബസുകൾ എത്തിക്കുക എന്നത് എളുപ്പമല്ല.
ആയതിനാൽ ദിവസേനയുള്ള മുഴുവൻ ടിക്കറ്റ് കളക്ഷനും അവർക്ക് നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട്, സ്വകാര്യ ബസുകൾ വാടകയ്ക്ക് നൽകാൻ മന്ത്രി സ്വകാര്യ ബസ് ഉടമകളോട് അഭ്യർത്ഥിച്ചു. പണമടയ്ക്കലിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. കെഎസ്ആർടിസി ഇപ്പോൾ സാമ്പത്തികമായി സ്ഥിരതയുള്ളതാണ്. തീർത്ഥാടകരുടെ തിരക്ക് നേരിടാൻ ശബരിമല സീസണിൽ സമാനമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
കെഎസ്ആർടി സ്വകാര്യവത്ക്കരണം എന്ന ആരോപണം തള്ളി
കെഎസ്ആർടിസിയുടെ സ്വകാര്യവത്ക്കരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ബസുകൾ വാടകയ്ക്ക് എടുക്കൽ എന്ന വിമർശനം തള്ളിക്കളഞ്ഞ മന്ത്രി തിരക്കേറിയ യാത്രാ സീസണുകളിൽ ബസുകളുടെ ക്ഷാമം പരിഹരിക്കുക മാത്രമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് പറഞ്ഞു. കൂടാതെ, സമകാലീക വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് നീറ്റ് പരീക്ഷാ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് തുടക്കത്തിൽ യുവജന സംഘടനകളുടെ നേതൃത്വവും പിന്നീട് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നെന്നും ഇത് ബിജെപിയുടെ രാഷ്ട്രീയ ആധിപത്യത്തെ ദുർബലപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്ര പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച അദ്ദേഹം ക്ഷേത്രത്തിൻ്റെ വിഷയത്തിൽ പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR