Enter your Email Address to subscribe to our newsletters

Wayanad , 03 ജൂലൈ (H.S.)
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമ നടപടികൾ തുടരുമെന്ന് പൊലീസ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദിനംപ്രതി കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ കേസുകൾ കണ്ടെത്തുന്നതിനും ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗ്, ഡോഗ് സ്ക്വാഡ്, പൊലീസ് ഡ്രോൺ എന്നിവയുടെ സേവനവും പൊലീസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന രഹസ്യവിവരങ്ങളും പരിശോധനകൾക്ക് സഹായകരമാകുന്നുണ്ട്. ലഹരി വിപത്തിനെതിരെ പൊലീസും പൊതുസമൂഹവും കൈകോർക്കുമ്പോഴാണ് ഓപ്പറേഷൻ തൂഫാൻ കൂടുതൽ ഫലപ്രദമാകുന്നത്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനെ അറിയിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഓപ്പറേഷൻ തൂഫാൻ വയനാട്ടിൽ ശക്തമാകുന്നു
ലഹരിക്കെതിരായുള്ള സംസ്ഥാന വ്യാപക ഓപ്പറേഷൻ തൂഫാൻ വയനാട്ടിൽ ശക്തമാകുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 135 ലഹരിക്കേസുകളാണ് രജിസ്റ്റർ ചെയ്തു. കേസിൽ 148 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും വൻ തോതിൽ പിടിച്ചെടുത്തു. കേരള പൊലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലാണ് ജില്ലയിലാകെ 135 കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനകളിൽ 148 പേരെ അറസ്റ്റു ചെയ്തു.
പരിശോധനയിൽ 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോഗ്രാമോളം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയിൽ, 101 കഞ്ചാവ് നിറച്ച സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 66 പേർക്കെതിരെയും കേസെടുത്തു. മാനന്തവാടി, തിരുനെല്ലി മേഖലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും കണ്ടെത്തി. ജില്ലാ അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലുമായി പ്രത്യേക പരിശോധനകൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി പരിശോധന
സർക്കാരിൻ്റെ പുതിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. നാട്ടിൽ ഭീഷണിയായിരിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ കർശമായി നടപടിയെടുത്തുകൊണ്ട് വിദ്യാർഥികളെയും യുവജനങ്ങളെയും അടക്കമുള്ള സമൂഹത്തെ മയക്കുമരുന്ന് മഫിയകളിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധനകൾ നടക്കുന്നു.
വയനാട്ടിലും ഓപ്പറേഷൻ തൂഫാൻ വളരെ ശക്തമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ മെയ് മുതൽ ഇതുവരെയുള്ള സമയത്ത് 140ൽപരം കേസുകളെടുക്കുകയും 165 ൽപരം ആളുകളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ദേവ മനോഹർ പറഞ്ഞു.
എല്ലാവരും ഒരു തൂഫാൻ വാരിയർ ആകണം
അതേസമയം, സമൂഹത്തെ മുഴുവനായി പിടിച്ചിരിക്കുന്ന ഒരു ക്യാൻസറാണിത്. വരുന്ന തലമുറയെയും യുവജനങ്ങളെയും സംരക്ഷിക്കാൻ മയക്കുമരുന്നിൻ്റെ വ്യാപകമായ വിപത്തിൽ നിന്ന് അവരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. അതിനാൽത്തന്നെ സമൂഹത്തിലുള്ള വിവിധ ആളുകളുടെ സഹകരണം ഇതിന് പിന്നിലുണ്ട്. എല്ലാവരും ഒരു തൂഫാൻ വാരിയർ ആകണം.
സ്വയം മയക്കുമരുന്നിൽ നിന്ന് മോചിതരായാൽ മാത്രം പോര മറിച്ച് നമ്മുടെ സുഹൃത്തുക്കളേയും മയക്കുമരുന്നിൽ നിന്ന് മോചിപ്പിച്ച് അവരെയും തൂഫാൻ വാരിയർ ആക്കണം. എങ്കിലേ സമൂഹത്തിലെ മാരകമായ മയക്കുമരുന്ന് വിപത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ എന്നും ദേവമനോഹർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR