Enter your Email Address to subscribe to our newsletters

New delhi, 30 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ വിന്യസിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ വെടിമരുന്ന് ലോഗ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പ്രതിഷേധങ്ങള്‍ പലപ്പോഴും ആത്മാര്‍ഥമായ ലക്ഷ്യത്തോടെയുള്ളതാണെങ്കിലും അവ ദുരുദ്ദേശ്യപരമായ ആവശ്യങ്ങള്‍ക്കും അട്ടിമറികള്‍ക്കുമായി വഴിതിരിച്ചുവിടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സാഹചര്യത്തിനനുസരിച്ചുള്ള നടപടികള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അസാധാരണ സാഹചര്യങ്ങളില് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ലോഹനിര്‍മ്മിതമായ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ യശോവര്‍ദ്ധന്‍ ആസാദും പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റെന്ന് അവകാശപ്പെടുന്ന രണ്ട് വ്യക്തികളും ചേര്‍ന്ന് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യകതയെകുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പമ്പ്-ആക്ഷന്‍ അല്ലെങ്കില്‍ പ്രൊജക്‌റ്റൈല്‍-ആക്ഷന്‍ ഗണ്ണുകളില്‍ നിന്ന് പൂര്‍ണ്ണമായോ ഭാഗികമായോ ലോഹം കൊണ്ടുള്ള പെല്ലറ്റുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, അത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആസാദ് സുപ്രീം കോടതിയെ സമീപിച്ചത്.
ദേശീയ തലസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിരുദ്ധ പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു. 'കോക്രോച്ച് ജനതാ പാര്‍ട്ടി' ആഹ്വാനം ചെയ്ത പോലെ ജൂലൈ 20-ലെ പ്രതിഷേധങ്ങളില്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് പരിശോധിക്കാനും കോടതി സമ്മതിച്ചു. സംഭവത്തില്‍ പരിക്കേറ്റവര്‍ക്കെല്ലാം മാതൃകാപരമായ നഷ്ടപരിഹാരവും സമഗ്രമായ ചികിത്സയും പുനരധിവാസവും നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷക വൃന്ദ ഗ്രോവറും കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അവ്യക്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു; ഇവയുടെ ഉപയോഗം അനുവദിക്കുന്ന പൊലീസ് ചട്ടങ്ങളെ ചോദ്യം ചെയ്യുന്നതില്‍ ഹര്‍ജി പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി ഈ ചട്ടങ്ങള്‍ രേഖാമൂലം ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് വാദി ഭാഗം അഭ്യര്‍ത്ഥിച്ചു. പ്രതിഷേധത്തില്‍ ലോഹനിര്‍മ്മിതമായ പെല്ലറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അവ ശരീരത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു.
2016-ല്‍ വിവരാവകാശ നിയമം (RTI) വഴിയാണ് BPRD രേഖകള്‍ ലഭ്യമാക്കിയതെന്നും, എന്നാല്‍ അവ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഗ്രോവര്‍ പറഞ്ഞു. എല്ലാ പോലീസ് വിഭാഗങ്ങളും BPRD-യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. പെല്ലറ്റ് ഉപയോഗിക്കാന്‍ പൊലീസിന് സ്ഥിരമായ നിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് BPRD-യെ ആശ്രയിക്കുന്നതെന്ന് വാദമുയര്‍ന്നു.
സ്ഥിരമായ ഉത്തരവ് നിലവിലുണ്ടെങ്കില്‍ മേത്തയ്ക്ക് അത് രേഖാമൂലം ഹാജരാക്കാമെന്ന് പറഞ്ഞ ഗ്രോവര്‍ ആയുധങ്ങളില്ലാതെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് നേരെ പെല്ലറ്റുകള്‍ പ്രയോഗിക്കാന്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോ അതൃപ്തി പ്രകടിപ്പിക്കുന്നവരോ നടത്തുന്ന സമരങ്ങളില്‍ അക്രമം പാടില്ലെന്ന നിലപാടിന് കോടതി പ്രാധാന്യം നല്‍കി. പ്രതിഷേധങ്ങള്‍ 'അട്ടിമറിക്കപ്പെടാന്‍' (hijacked) സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചും കോടതി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S