Enter your Email Address to subscribe to our newsletters

New delhi, 30 ജൂലൈ (H.S.)
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ക്രിമിനല്‍വത്കരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി-യുവജന ഐക്യം നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ജന്തര്‍ മന്ദിറില്‍ ഒത്തുകൂടിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന ഒരു മാസം നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിഹാര്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്യുകയായിരുന്നു.
പ്രക്ഷോഭം കടുപ്പിച്ച് വിദ്യാര്‍ഥികള്‍
എഐഎസ്എ, എസ്എഫ്‌ഐ, എഐഎസ്എഫ്, കെവൈഎസ്, എഐഡിഎസ്ഒ, ഡിഎസ്എഫ്, പിഡിഎസ്യു, പിഎസ്എ, പിഎസൈ്വഎ, എസിഎന്‍എസ്, കലക്ടീവ്, ദിശ, പച്ചാസ് തുടങ്ങിയ നിരവധി വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ഥികളുടെ അറസ്റ്റ് അവസാനിപ്പിക്കുക, വിദ്യാര്‍ഥികളെ ക്രിമിനലുകളായി ചിത്രീകരിക്കുന്നത് നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോക്രോച്ച് ജനതാ പാര്‍ട്ടിയോട് ജന്തര്‍ മന്ദിറില്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാന്‍ ദിശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ വീര്യം നഷ്ടപ്പെടാന്‍ പാടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ആഹ്വാനം ചെയ്താല്‍ പോലും വിദ്യാര്‍ഥികള്‍ ജന്തര്‍ മന്ദിറിലേക്ക് മടങ്ങിയെത്തുമെന്നും പ്രസ്ഥാനത്തെ ഇനിയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. പുതിയ ആഹ്വാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും അത് പ്രക്ഷോഭത്തിന്റെ പരാജയത്തിന് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അധികാരികള്‍ എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്ന് കാണാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ ഒറ്റയ്ക്കല്ലെന്നും കെവൈഎസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലാത്തിച്ചാര്‍ജിനെ വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നുണ്ടെന്ന് അധികാരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് നടപടിയില്‍ പ്രതിഷേധം
ജൂലൈ 20ന് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് പലരും എത്തിയത്. ക്രൂരത കാണിച്ച പൊലീസുകാരെ ശിക്ഷിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. സമീപകാല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ അധികാരികള്‍ ലക്ഷ്യമിടുകയാണെന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിഹാറില്‍ 300ലധികം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായി എഐഎസ്എ പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസ് നടപടിക്കിടെ കസ്റ്റഡിയിലുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. പട്‌ന എയിംസിന് സമീപം എകെ 47 തോക്കുകള്‍ ഉപയോഗിച്ച് നടന്ന വെടിവെപ്പില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റതായും ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബിഹാറിലെ സംഭവം ചൂണ്ടിക്കാട്ടി അവര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും മറ്റൊരാള്‍ക്ക് രണ്ടാമതൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇതില്‍ ഒരു വിദ്യാര്‍ഥിക്ക് തോള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അവര്‍ ആരോപിച്ചു.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അപാകതകളും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലുകള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉടനടി വിട്ടയക്കണമെന്നും വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനകള്‍ വീണ്ടും തെരുവിലിറങ്ങിയത്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.
---------------
Hindusthan Samachar / Sreejith S