Enter your Email Address to subscribe to our newsletters

Kozhikode , 31 ജൂലൈ (H.S.)
വ്യാജ സ്വർണാഭരണങ്ങളിൽ വ്യാജ ഹാൾമാർക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ (എച്ച്യുഐഡി) നമ്പർ പതിപ്പിച്ച് വിപണിയിലെത്തിക്കുന്ന സംഘടിത ഗൂഢസംഘങ്ങളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വ്യാജ സ്വർണത്തിൽ വ്യാജ എച്ച്യുഐഡി നമ്പർ പതിച്ച മൂന്ന് വളകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന ഈ ആഭരണങ്ങൾ പിന്നീട് വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ആഭരണങ്ങളിൽ രേഖപ്പെടുത്തിയിരുന്ന എച്ച്യുഐഡി ആൽഫാന്യൂമറിക് നമ്പർ പരിശോധിച്ചപ്പോൾ കാക്കഞ്ചേരി കിൻഫ്ര പാർക്കിലുള്ള ഹാൾമാർക്കിംഗ് കേന്ദ്രത്തിലാണ് അത് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, അനുബന്ധ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ഇതിലൂടെ യഥാർഥ എച്ച്യുഐഡി വിവരങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന സംഘടിത ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന ശക്തമായ സംശയമാണ് ഉയർത്തുന്നത്.
എച്ച്യുഐഡി സംവിധാനം ഉപഭോക്താക്കൾക്ക് യഥാർഥ സ്വർണാഭരണങ്ങൾ തിരിച്ചറിയുന്നതിനും സ്വർണവ്യാപാര രംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയതാണ്. എന്നാൽ ആ സംവിധാനം തന്നെ ദുരുപയോഗം ചെയ്ത് വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നത് ഉപഭോക്തൃ വിശ്വാസത്തെയും രാജ്യത്തെ ഹാൾമാർക്കിംഗ് സംവിധാനത്തിൻ്റെ വിശ്വാസ്യതയെയും തകർക്കുന്നതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അടിയന്തര അന്വേഷണം നടത്തണമെന്നും വ്യാജ എച്ച്യുഐഡി നമ്പറുകൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യവും ഇതിന് പിന്നിലുള്ള നിർമ്മാണ വിതരണ ശൃംഖല ആരൊക്കെയാണ്, വ്യാജ ആഭരണങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സംഘങ്ങൾ ഏതൊക്കെയാണ് എന്നിവ കണ്ടെത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രനും അഡ്വ എസ് അബ്ദുൽ നാസറും ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ഹാൾമാർക്കിംഗ് കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും എച്ച്യുഐഡി പരിശോധനാ സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വ്യജ സ്വർണ്ണകേസിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് കെജിഎസ്എംഎ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR