Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ജൂലൈ (H.S.)
തിരുവനന്തപുരം: പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും ₹2.10 ലക്ഷം പിഴയും വിധിച്ചു. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടിൽ റെസ്റ്റിൻ ദാസ് (46) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ സ്ഥിരമായി സ്കൂളിൽനിന്ന് വീട്ടിലെത്തിച്ചിരുന്നത് പ്രതിയായിരുന്നു. ഈ അവസരം മുതലെടുത്ത് കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിയന്ത്രണത്തിലാക്കി.
തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി, ഓട്ടോയിൽ തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദും അഡ്വ. മായാദേവിയും ഹാജരായി. അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒ കെ.എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതി പ്രതിക്കെതിരെ വിവിധ പോക്സോ, ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S