വയനാടിൽ കാറിലും ബൈക്കിലും വീട്ടിലെ രഹസ്യ അറയിലുമടക്കം വൻ ഹാൻസ് ശേഖരം പിടികൂടി
Wayanad , 04 ജൂലൈ (H.S.) കാറിലും ബൈക്കിലും വീട്ടിലെ രഹസ്യ അറയിലുമടക്കം വൻ ഹാൻസ് ശേഖരം. സുൽത്താൻ ബത്തേരി ബീനാച്ചി എക്സ് സർവീസ് മെൻ കോളനി സ്വേദേശി എം ഹാരിസ് പിടിയിൽ. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തി
HANS PACKETS HOUSE


Wayanad , 04 ജൂലൈ (H.S.)

കാറിലും ബൈക്കിലും വീട്ടിലെ രഹസ്യ അറയിലുമടക്കം വൻ ഹാൻസ് ശേഖരം. സുൽത്താൻ ബത്തേരി ബീനാച്ചി എക്സ് സർവീസ് മെൻ കോളനി സ്വേദേശി എം ഹാരിസ് പിടിയിൽ. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്.

പിടിക്കപ്പെടാതിരിക്കാൻ വീട്ടിൽതന്നെ രഹസ്യ അറയുണ്ടാക്കി അയ്യായിരത്തിലധികം പാക്കറ്റുകളാണ് സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലും ഹാൻസ് സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ 5615 പായ്ക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലെ പരിശോധനയിൽ 795 പായ്ക്കറ്റും 30 പാക്കറ്റ് പാൻ മസാലയുമാണ് പിടികൂടിയത്. വീട്ടിനുള്ളിൽ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കെ എൽ 11 ബി ഇ 0087 നമ്പർ ക്വിഡ് കാറിൽ നിന്ന് 750 പാക്കറ്റും, കെ എൽ 56 വൈ 3418 സ്കൂട്ടറിൽ നിന്നും 45 പാക്കറ്റുമാണ് കണ്ടെടുത്തത്.

കഴിഞ്ഞ മാസം ജൂൺ ഏഴിനും ബത്തേരിയിൽ നിന്ന് ഓപ്പറേഷൻ തൂഫാൻ്റെ വൻ ലഹരി ശേഖരം അന്വേഷണ സംഘം പിടികൂടിയിരുന്നു. ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് ഏഴ് ചാക്കുകളിലായി 12,000 പായ്ക്കറ്റ് ഹാൻസും, 1,800 പായ്ക്കറ്റ് കൂൾ ലിപ്പുമാണ് പിടിച്ചെടുത്തത്. വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

അന്വേഷണം ശക്തം

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ തെരച്ചിലാണ് ദിനംപ്രതി പൊലീസ് നടത്തിപ്പോരുന്നത്. ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമ നടപടികൾ പൊലീസ് തുടർന്നുപോരുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദിനംപ്രതി കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ജില്ലകളിൽ കൂടുതൽ കേസുകൾ കണ്ടെത്തുന്നതിനും ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗ്, ഡോഗ് സ്ക്വാഡ്, പൊലീസ് ഡ്രോൺ എന്നിവയുടെ സേവനവും പൊലീസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇതിന് പുറമേ പൊതുജനങ്ങളിൽ നിന്നുള്ള രഹസ്യ വിവരങ്ങളും പൊലീസിന് കൂടുതൽ പ്രയോജനകരമാകുന്നുണ്ട്. ഒരു മാസത്തിനിടെ വയനാട്ടിൽ 135 ലഹരിക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിൽ 148 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയും വൻ ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News