Enter your Email Address to subscribe to our newsletters

Chennai, 04 ജൂലൈ (H.S.)
ചെന്നൈ : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഡിഎംകെ എംഎൽഎ അനിത ആർ രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തു.
തൂത്തുക്കുടിയിലെ ആത്തൂരിൽ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ സിനിമാ ജീവിതത്തെയും രാഷ്ട്രീയ പ്രവേശനത്തെയും പരിഹസിച്ചുകൊണ്ട് എംഎൽഎ വിവാദ പരാമർശം നടത്തിയത്. മുഖ്യമന്ത്രി ആരായാലും ആ പദവിയിലിരിക്കുന്നവരെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ജികെ ഇലന്തിരയാൻ നിരീക്ഷിച്ചു.
1967 മുതൽ തമിഴ്‌നാട്ടിൽ സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ടെന്നും, അത്തരം പശ്ചാത്തലത്തിൽ നിന്നുള്ളവരെയും ബഹുമാനിക്കാൻ എംഎൽഎ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.
ഒരു ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ട ഭാഷാശുദ്ധിയും മാന്യതയും രാധാകൃഷ്ണൻ ലംഘിച്ചതായി കോടതി വിമർശിച്ചു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് കർശന താക്കീത് നൽകിയ കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കോടതി ഉത്തരവിന് പിന്നാലെ, ആത്തൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ വെച്ച് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
---------------
Hindusthan Samachar / Sreejith S