Enter your Email Address to subscribe to our newsletters

Thrissur , 05 ജൂലൈ (H.S.)
വിഴിഞ്ഞം കരാറിൽ കൃത്യമായ അജണ്ടയോടെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ കാര്യങ്ങൾ നിർവ്വഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദാനിയും പ്രമുഖരുമായി ചേർന്ന് കൂടിയാലോചിച്ച് കൃത്യമായി പ്ലാൻ ചെയ്ത് തയ്യാറാക്കിയ ഒരു ഡീലാണ് ഇപ്പോൾ ഓരോന്നായി പുറത്ത് വന്നികൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ ധാതുസമ്പത്തുകൾ കോപ്പറേറ്റുകൾക്ക് വിൽക്കുന്നതിന് വേണ്ടിയുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ധവളപത്രത്തിലും ബജറ്റിലും അവതരിപ്പിച്ച് നമ്മൾ കണ്ടത്. അതിൽ പ്രധാനപ്പെട്ടതാണ് വിഷൻ സമുദ്ര എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ കരയും കടലും ആകാശവും എല്ലാംകൂടി കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കാനുള്ള തീരുമാനം. അതിൻ്റെ ഭാഗമായി വേണം തുറമുഖത്തെയും വിഴിഞ്ഞത്തെയുമെല്ലാം കാണാൻ എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ലോകത്ത് തന്നെ ശ്രദ്ധേയമായ രീതിയിൽ വൻ വിജയത്തിലേക്ക് കുത്തിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് എംഎസ്സി. ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറാൻ പോവുകയാണ് അതുകൊണ്ട് തന്നെ വിഴിഞ്ഞം കൈയടക്കുക എന്നത് കോർപ്പറേറ്റകളുടെ പൊതു താത്പര്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട താത്പര്യമാണ് എംഎസ്സി കമ്പനിയുടേത്.
കേരളത്തിലെ സർക്കാരിൻ്റെ സ്വത്താണ് വിഴിഞ്ഞം. അത് നടത്താനുള്ള കരാറാണ് അദാനിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ ഉണ്ടാക്കിയിരുന്നത്. നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു വിഹിതവും കേരള സർക്കാറിന് ഇപ്പോൾ കിട്ടുന്നില്ല. 2035 മുതൽ മാത്രമാണ് ഇതിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആദായം കിട്ടി തുടങ്ങുകയുള്ളുവെന്ന് ഗോവന്ദൻ വ്യക്തമാക്കി.
ഏകദേശം 6,000 കോടി രൂപ കേരള സർക്കാർ വിഴിഞ്ഞത്തിന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. 2,497 കോടിയാണ് അദാനി ഇതുവരെ വിഴിഞ്ഞത്തിന് വേണ്ടി ചെലവാക്കിയത്. കിഫ്ബി അടിസ്ഥാനപ്പെടുത്തിയാണ് ഇത്രയും വലിയ തുക നമ്മൾ ചെലവാക്കിയത്. വിഴിഞ്ഞം പദ്ധതിയിൽ കരാർ അനുസരിച്ച് 25 ശതമാനത്തിൽ കൂടുതൽ ഷെയർ വിൽക്കുന്നുണ്ടെങ്കിൽ സംസ്ഥാന ഗവൺമെൻ്റിൻ്റെ അനുവാദം വേണം.
ഓഹരികൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാരിൻ്റെ സ്ഥാപനമാണ് സെബി. അതിൽ കഴിഞ്ഞ 30 ന് അദാനി അപേക്ഷ കൊടുത്തിരിക്കുകയാണ്. ജൂൺ 29 നാണ് എംസ്സി കമ്പനിയുമായി അദാനി ധാരണയിൽ എത്തുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. കേരള സർക്കാരിനെ അറിയിക്കാതെ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയുന്നില്ല എന്ന ഭാവം നടിച്ചു കൊണ്ട് അവർ സെബിയിലേക്ക് കേന്ദ്ര സർക്കാരിൻ്റെ അനുവാദത്തിന് വേണ്ടി പോവുകയാണ്. സെബിക്ക് കൊടുത്ത അപേക്ഷയുടെ കോപ്പി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
തികച്ചും നിയമ വിരുദ്ധമായ, കരാർ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഫലപ്രദമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നില്ല. അദ്ദേഹം അസംബ്ലിയിൽ പറഞ്ഞത് ഞാൻ പത്രം വഴിയാണ് ഈക്കാര്യം അറിഞ്ഞതെന്നാണ്. ഒരു മുഖ്യമന്ത്രി പത്രം വഴിയാണ് ഇത്തരം കാര്യങ്ങൾ അറിയുന്നത് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ആർക്കും കഴിയില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
മുൻപ് പറഞ്ഞ 25 ശതമാനത്തിൽ കൂടുതൽ ഓഹരികള് കൈമാറ്റം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തോട് കൂടി മാത്രമേ സാധിക്കുകയുള്ളു എന്ന് കരാർ രേഖപ്പെടുത്തുകയും കരാർ ലംഘിച്ചാൽ അവരുമായുള്ള കരാർ പൂർണമായും ഉപേക്ഷിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് ഉണ്ട്. ഇതായിരുന്നു കരാറിൻ്റെ ഭാഗമായി ചൂണ്ടി കാണിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഗോവിന്ദൻ പറഞ്ഞു.
ഇത്രയും കാര്യങ്ങളെല്ലാം വളരെ വ്യക്തമായി കരാർ അടിസ്ഥാനത്തിലുള്ള വിഷയം നമ്മുടെ മുന്നിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രി ഇപ്പോഴും കൃത്യമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR