Enter your Email Address to subscribe to our newsletters

Thrissur , 05 ജൂലൈ (H.S.)
ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. സഹപ്രവർത്തകനെ രക്ഷിക്കാൻ കൊരട്ടി പൊലീസ് ഒത്തുകളിച്ചതായാണ് ആരോപണം. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്താവുന്ന കേസിൽ എഫ് ഐ ആറിൽ പേരും വിലാസവും നൽകാതെ നിസാര വകുപ്പുകൾ മാത്രം ചുമത്തി.
യുവാവിനെ ക്രൂരമായി മർദ്ദിച്ച സി പി ഒ വിനു കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതിക്കാരൻ സിദ്ധാർഥ ഉദയകുമാർ പറഞ്ഞു. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. സിദ്ധാർഥിനെ സി പി ഒ വിനു കുമാർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തൂഫാനിൽ കുടുക്കി കഞ്ചാവ് കേസിൽ അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ വിനു കുമാറിനെ തൃശൂർ റൂറൽ എസ് പി സസ്പെൻഡ് ചെയ്തിരുന്നു.
യുവാവിനെ അന്യായമായി തടഞ്ഞുനിര്ത്തി മര്ദിക്കുകയും മൊബൈല് ഫോണ് ഉള്പ്പെടെയുള്ള സാധനങ്ങള് നശിപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ വിനുകുമാര് എന്ന ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്ന് സസ്പെന്ഡ് ചെയ്തത്. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം.
കൊരട്ടി ജങ്ഷനില് നില്ക്കുകയായിരുന്ന സിദ്ധാര്ഥിനെ അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മര്ദിച്ച് പരുക്കേല്പ്പിക്കുകയും ചെയ്തതായി എഫ് ഐ ആറില് പറയുന്നു. തുടര്ന്ന് യുവാവിൻ്റെ മൊബൈല് ഫോണ്, ചാര്ജര്, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകര്ത്തു. 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും സിദ്ധാർഥ് നൽകിയ പരാതിയില് പറയുന്നു. പരുക്കേറ്റ സിദ്ധാര്ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ച് ചികിത്സ നല്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR