Enter your Email Address to subscribe to our newsletters

Kollam , 05 ജൂലൈ (H.S.)
പത്തനാപുരം മുള്ളുമല ട്രൈബൽ നഗറിൽ നിന്ന് വന വിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിൽ പോയ ആദിവാസി കുടുംബത്തെ തിരിച്ച് എത്തിച്ചു. എട്ടുമാസം ഗർഭിണിയായ രാധിക, ഭർത്താവ് സുനിൽകുമാർ, സുനിൽകുമാറിൻ്റെ അച്ഛൻ സുധാകരൻ, അമ്മ സുജാത, സഹോദരനായ സുധീഷ്, സുധീഷിൻ്റെ ഭാര്യ ചിന്നു, മക്കളായ സൂര്യജിത്ത്, വിസ്മയ, വിനായക, വിനായകൻ, സുനിൽകുമാറിൻ്റെ മകൾ ഋഷിക സുനിൽ എന്നിവരെയാണ് തിരിച്ചെത്തിച്ചത്.
അച്ചൻ കോവിലിൽ ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ദുരിതം അനുഭവിക്കുന്ന ആദിവാസി കുടുംബത്തിൻ്റെ ദുരവസ്ഥ പുറത്തുവന്നതിതെ തുടർന്ന് മന്ത്രിയും ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ആദിവാസികൾക്ക് വേണ്ട സഹായം നൽകുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് കൈക്കുഞ്ഞുമായി ഒരു കുടുംബം കാട്ടിനുള്ളിലേക്ക് വിഭവങ്ങൾ ശേഖരിക്കുന്നതിനായി പോയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തായതിനാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നാല് ദിവസം മുമ്പാണ് ആദിവാസി കുടുംബം വന വിഭവങ്ങൾ ശേഖരിക്കാൻ പോയത്. സംഘത്തിൽ ഗർഭിണിയും കൈക്കുഞ്ഞും ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം പെട്ടെന്ന് തന്നെ ഇവരെ തിരികെ എത്തിക്കുകയായിരുന്നു.
അച്ചൻകോവിൽ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആദിവാസി മേഖലയിൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യ പരിചരണവും പോഷകാഹാരവും ഉറപ്പാക്കണമെന്ന് വകുപ്പ് മന്ത്രി കെ. എ.തുളസി നിർദ്ദേശം നൽകിയിരുന്നു. ബിഎഫ്ഒ മാരായ രമിയ, രശ്മി , ഷമീന, ശാന്തി, ആർഎഫ് ഡബ്ല്യുമാരായ രഞ്ചൻ, ശ്രീകുമാർ എസ്, ബിജു എന് എം ആർ, സുര, അജിഷ് കുമാർ, രതീഷ് മുള്ളുമല, ഉരുമുപ്പൻ രഘു, കോൺഗ്രസ് നേതാവ് സന്തോഷ് മുള്ളുമല, പിഎച്ച്സി പിറവന്തൂർ ആശാ പ്രവർത്തക ദീപ എം, മുള്ളുമല അംഗൻവാടി ടീച്ചർ മിനി, STP സജു മുള്ളുമല എന്നിവർ പങ്കെടുത്തു.
ഗുഹയിൽ അകപ്പെട്ട അമ്മയും കുഞ്ഞും
2024 ലെ വയനാട് ഉരുൾപൊട്ടലിൽ ഗുഹയിൽ ആദിവാസി കുടുംബം അകപ്പെട്ടിരുന്നു. അട്ടമല കാട്ടിലെ മല മുകളിലെ ഗുഹയിലാണ് അമ്മയും കുഞ്ഞും അകപ്പെട്ടത്. ഭക്ഷണത്തിനായി കാട്ടിൽ അലഞ്ഞുതിരിഞ്ഞ അമ്മയെയും കുഞ്ഞിനെയും കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം കണ്ടെത്തുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR