Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ജൂലൈ (H.S.)
തിരുവനന്തപുരം: പ്രമുഖ ഐടി, മെഡിക്കൽ കോഡിങ് കമ്പനിയായ 'കോറോ ഹെൽത്ത്' (CorroHealth) കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ലേബർ കോഡുകളുടെ മറപിടിച്ച് എഴുന്നൂറ്റമ്പതിലധികം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ട നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് സിപിഐഎം നേതാവും മുൻ തൊഴിൽ മന്ത്രിയുമായ വി. ശിവൻകുട്ടി പ്രസ്താവിച്ചു. യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ തെരുവിലിറക്കിയ കമ്പനിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ഐടി പ്രൊഫഷണലുകളെയാണ് മാനേജ്മെന്റ് ക്രൂരമായ രീതിയിൽ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ മൈക്കിലൂടെ പേര് വിളിച്ച് പുറത്താക്കുകയായിരുന്നു. കമ്പനിക്കുള്ളിലെ കടുത്ത തൊഴിൽ ചൂഷണങ്ങൾക്കെതിരെയും ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തിയ ജീവനക്കാരെയാണ് ഈ രീതിയിൽ മാനേജ്മെന്റ് കൈകാര്യം ചെയ്തത്. ഈ പ്രതികാര നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
നിയമ ലംഘനവും തൊഴിൽ ചൂഷണവും
നിലവിലുള്ള തൊഴിൽ നിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് കമ്പനിയുടെ ഈ നീക്കം. നൂറോ അതിലധികമോ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ നിന്നും ആളുകളെ പിരിച്ചുവിടണമെങ്കിൽ സർക്കാരിന്റെ കൃത്യമായ അനുമതി വാങ്ങിയിരിക്കണം എന്നതാണ് ചട്ടം. എന്നാൽ ഇവിടെ സർക്കാരിനെയോ തൊഴിൽ വകുപ്പിനെയോ മുൻകൂട്ടി അറിയിക്കാതെയാണ് കോറോ ഹെൽത്ത് മാനേജ്മെന്റ് ഏകപക്ഷീയമായ തീരുമാനമെടുത്തത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളുടെ മറവിലാണ് ഈ ക്രൂരതയെന്നാണ് കമ്പനി വാദിക്കുന്നത്. എന്നാൽ ഈ ലേബർ കോഡ് കേരളത്തിൽ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ, ഇത്തരം ജനവിരുദ്ധ നയങ്ങൾ ഇവിടെ പ്രാവർത്തികമാക്കാൻ അനുവദിക്കില്ല. ലാഭകരമല്ലെന്ന കമ്പനിയുടെ വാദം തീർത്തും വ്യാജമാണ്. ബെംഗളൂരു അടക്കമുള്ള മറ്റ് നഗരങ്ങളിലെ ഓഫീസുകളിലേക്ക് കമ്പനി ഇപ്പോഴും പുതിയ നിയമനങ്ങൾ നടത്തുന്നുണ്ട്. കേരളത്തിൽ മാത്രമാണ് ഈ കൂട്ടപ്പിരിച്ചുവിടൽ അരങ്ങേറിയത്.
ശക്തമായ പ്രക്ഷോഭത്തിലേക്ക്
വർഷങ്ങളായി സ്ഥാപനത്തിന് വേണ്ടി രാപ്പകൽ അധ്വാനിച്ച ജീവനക്കാരോട് മാനേജ്മെന്റ് കാണിച്ച ഈ വഞ്ചനക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും വി. ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. ഐടി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിഐടിയു (CITU) അടക്കമുള്ള തൊഴിലാളി സംഘടനകൾ അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും, ഈ അന്യായമായ കൂട്ടപ്പിരിച്ചുവിടലിനെതിരെ സർക്കാർ തലത്തിലും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K