Enter your Email Address to subscribe to our newsletters

Ayyodhya, 06 ജൂലൈ (H.S.)
രാമജന്മഭൂമി ക്ഷേത്രത്തില്‍ നടന്ന തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ആദ്യമായി ക്ഷത്ര ട്രസ്റ്റ് യോഗം ഇന്ന് ചേരും. ക്രമക്കേടുകളില്‍ ആരോപണവിധേയനായ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിക്കാനാണ് നിര്‍ണായക യോഗം ഇന്ന് അയോധ്യയില്‍ ചേരുന്നത്. ഉച്ചയ്ക്ക് മൂന്നിന് മണിറാം ദാസ് ആശ്രമത്തിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നടക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെയും അയോധ്യ പൊലീസിന്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. ചമ്പത് റായി യോഗത്തില്‍ പങ്കെടുത്തേക്കില്ല. അദ്ദേഹത്തിന്റെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി ഇന്നത്തെ യോഗം അംഗീകരിക്കും. പകരം ആരെ നിയമിക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ആര്‍എസ്എസ് പശ്ചാത്തലമുള്ള ആത്മീയ നേതാവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ഭരണനിര്‍വഹണത്തിനായി സിഇഒ പദവി സൃഷ്ടിക്കാനും നീക്കമുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ഈ പദവിയിലേക്ക് പരിഗണിച്ചേക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ശക്തമായ മൊഴികളുണ്ടായിട്ടും ചമ്പത് റായി ഉള്‍പ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍ പ്രധാന പ്രതികളായ ടിന്നു യാദവ്, അവിനാശ് ശുക്ല എന്നിവരുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായതോടെ ചമ്പത് റായിയുടെയും മറ്റ് ഭാരവാഹികളുടെയും ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ട്രസ്റ്റ് ഭാരവാഹികള്‍ നടത്തിയ ഭൂമി ഇടപാടുകളിലും വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി പോലും കോടികള്‍ മുടക്കി വാങ്ങിയെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി.
ജൂണ്‍ ഏഴിന് സമാജ്വാദി പാര്‍ട്ടി മുന്‍ അയോധ്യ എംഎല്‍എ പവന്‍ പാണ്ഡെ നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് ക്രമക്കേടുകള്‍ പുറത്തുവന്നത്. ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണത്തില്‍ നിന്ന് ഏഴര കോടിയോളം രൂപ വകമാറ്റിയെന്നായിരുന്നു ആരോപണം. അഖിലേഷ് യാദവ് ഈ വിഷയം ഏറ്റെടുക്കുകയും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ജൂണ്‍ എട്ടിന് ചമ്പത് റായ് ആരോപണങ്ങള്‍ തള്ളിയെങ്കിലും മുന്‍ ജീവനക്കാരും ബാങ്ക് വൃത്തങ്ങളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. വൗച്ചര്‍ തിരിമറി, ഭക്തര്‍ നല്‍കിയ വെള്ളി ഇഷ്ടികകള്‍ കാണാതാകല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ 20,000 കോടി രൂപയുടെ അഴിമതി നടന്നെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
അയോധ്യ രാമക്ഷത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പില്‍ പ്രതികരിച്ച് ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. ശ്രീ രാമജന്മഭൂമി ക്ഷേത്രത്തില്‍ നടന്ന തട്ടിപ്പില്‍ അങ്ങേയറ്റം വേദനയോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വഴിപാടുകള്‍ എണ്ണുന്ന സ്ഥലവുമായും നടപടിക്രമങ്ങളുമായും തനിക്ക് യാതൊരു ബന്ധവുമില്ല. ഈ ഹീനമായ കുറ്റകൃത്യത്തിന്റെ അന്വേഷണത്തില്‍ ആര്‍ക്കും അനുകൂലമോ പ്രതികൂലമോ അല്ലെന്നും സത്യത്തിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഗോവിന്ദ് ദേവ് ഗിരി മഹാരാജ് വ്യക്തമാക്കി.
'രാമക്ഷേത്രത്തില്‍ നടന്ന തട്ടിപ്പില്‍ അങ്ങേയറ്റം വേദനിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു. എത്ര മോഷണം നടന്നു, എപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നത് അന്വേഷണ വിഷയമാണ്. ഈ അന്വേഷണം ആഴത്തിലുള്ളതായിരിക്കണം. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. അന്വേഷണത്തിലും നീതിന്യായ സംവിധാനത്തിലും എല്ലാവര്‍ക്കും പൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ ആര്‍ക്കും അനുകൂലമോ പ്രതികൂലമോ അല്ല. ഞങ്ങള്‍ സത്യത്തിനൊപ്പമാണ്. അന്വേഷണ ഏജന്‍സിയില്‍ നിന്ന് കുറ്റവാളിയെ പിടികൂടാനും അവരെ ശിക്ഷിക്കാനും ഞങ്ങള്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു' ഗോവിന്ദ് മഹാരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിലെ പണം ദുരുപയോഗം ചെയ്തത് രാമഭക്തരുടെ ഹൃദയം തകര്‍ത്തിട്ടുണ്ട്. വെള്ളി, സ്വര്‍ണ്ണാഭരണങ്ങള്‍ മുതലായ വഴിപാടുകള്‍ എണ്ണുമ്പോള്‍ മോഷ്ടിക്കുന്ന ഹീനമായ പാപം ചിലര്‍ ചെയ്തിട്ടുണ്ട്. അക്കൗണ്ടില്‍ നിക്ഷേപിച്ച തുക മുഴുവന്‍ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S