കോറോ ഹെല്ത്തിന്റെ നടപടി അംഗീകരിക്കാന് കഴിയില്ല; ജീവനക്കാരെ സംരക്ഷിക്കാന് രംഗത്തിറങ്ങും; പ്രതിപക്ഷ നേതാവ്
Thiruvanathapuram, 06 ജൂലൈ (H.S.) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്
Pinarayi Vijayan


Thiruvanathapuram, 06 ജൂലൈ (H.S.)

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡുകളിലെ വ്യവസ്ഥകള്‍ മറയാക്കിയാണ് കമ്പനി ഈ കടുംവെട്ട് നടത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ തൊഴിലാളികളെ അങ്ങേയറ്റം ദോഷകരമായാണ് ബാധിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍.

തൊഴില്‍ ചൂഷണങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ലേബര്‍ കോഡുകള്‍ കേരളത്തില്‍ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. തൊഴിലാളി ദ്രോഹപരമായ ഈ കരിനിയമത്തിനെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. കേരളത്തില്‍ പുതിയ ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍, നിലവിലുള്ള 'ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് 1947' പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടത്. ഇതനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. എന്നിട്ടും പരസ്യമായി നിയമം ലംഘിക്കാന്‍ കമ്പനിക്ക് ധൈര്യം വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയും നിസ്സംഗത കൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മുന്‍കൂര്‍ നോട്ടീസോ അര്‍ഹമായ നഷ്ടപരിഹാരമോ നല്‍കാതെ തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനുള്ള ലൈസന്‍സായി ലേബര്‍ കോഡുകള്‍ മാറിയിരിക്കുകയാണ്. ഐടി അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരെയുള്‍പ്പെടെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കൊറോ ഹെല്‍ത്തിലെ നടപടി കാണിക്കുന്നത്. കമ്പനി മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കരുത്.

പിരിച്ചുവിടപ്പെട്ട മുഴുവന്‍ ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കാനും, അതുവരെ അവര്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കാനുമുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവേണ്ടതുണ്ട്. കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കോഡുകളിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹു. മുഖ്യമന്ത്രിക്ക് കത്തയച്ചു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ പ്രതിപക്ഷം മുന്‍പന്തിയിലുണ്ടാകുമെന്നും പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News