Enter your Email Address to subscribe to our newsletters

Kozhikode, 06 ജൂലൈ (H.S.)
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെയും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയും ശക്തമായി വെല്ലുവിളിച്ച് കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കർ രംഗത്ത്. ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ജിതിന്റെ പ്രതികരണം. തൻ്റെ വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി 200 പേർക്ക് വിവാദ സ്ക്രീൻഷോട്ട് അയച്ചു എന്നാണ് പോലീസ് പറയുന്നതെന്നും, എന്നാൽ ഇതിൽ പത്തുപേർക്കെങ്കിലും താൻ ഇത് അയച്ചതായി തെളിയിക്കാൻ കഴിഞ്ഞാൽ കുറ്റം ഏൽക്കാൻ തയ്യാറാണെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
എന്നാൽ, പരസ്യമായി അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയതോടെ വടകരയിൽ രാഷ്ട്രീയ പോര് വീണ്ടും മുറുകുകയാണ്.
ഫേസ്ബുക്ക് പ്രതികരണത്തിന്റെ പൂർണ്ണരൂപം (സംഗ്രഹം):
താൻ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി 200 പേർക്ക് കാഫിർ സ്ക്രീൻഷോട്ട് അയച്ചു എന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ പറയുന്ന ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളുമുണ്ട്. അവരിൽ ആർക്കെങ്കിലും താൻ അയച്ച ഈ സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോ? 200 പേരുടെ കാര്യമല്ല, അതിൽ വെറും 10 പേർക്കെങ്കിലും ഞാൻ ഈ സ്ക്രീൻഷോട്ട് അയച്ചു എന്ന് തെളിയിക്കാൻ ഈ അന്വേഷണസംഘത്തിന് കഴിയുമോ? അതിന് കഴിഞ്ഞാൽ ഈ കൃത്യം ചെയ്തത് താനാണെന്ന് ഉറപ്പിച്ചോളൂ, ജിതിൻ ഭാസ്കർ വെല്ലുവിളിച്ചു.
ജാമ്യം റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ്; നിയമനടപടിയിലേക്ക്
കേസിൽ 19 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജിതിൻ ഭാസ്കറിന് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വടകര സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ജിതിന് വൻ സ്വീകരണമാണ് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്. ഇതിനു പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ജിതിൻ രംഗത്തെത്തിയത്.
പ്രതി പുറത്തിറങ്ങി തൊട്ടടുത്ത ദിവസം തന്നെ അന്വേഷണ ഏജൻസിയെ പരിഹസിച്ചും വെല്ലുവിളിച്ചും പോസ്റ്റിട്ടത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സാക്ഷികളായ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി സമ്മർദ്ദത്തിലാക്കാനും സാക്ഷിമൊഴികൾ അട്ടിമറിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് പ്രതി നടത്തിയിരിക്കുന്നത്. അതിനാൽ ജിതിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കേസിലെ പോലീസ് വാദവും പശ്ചാത്തലവും
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് വടകര മണ്ഡലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിവാദം ഉയർന്നുവരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അനുകൂലിച്ചും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ അധിക്ഷേപിച്ചും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ വ്യാജ സന്ദേശം. 'വടകര സ്ക്വാഡ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇത് വ്യാപകമായി പ്രചരിച്ചത്. ഈ ഗ്രൂപ്പിന്റെ അഡ്മിൻ എന്ന നിലയിലാണ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്.
ജിതിൻ മനപ്പൂർവ്വം ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചുവെന്നും, ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി സന്ദേശം കൈമാറിയതിന് ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് പരിശോധനയിലൂടെ ലഭിച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജിതിന്റെ ഭാഗം. ജിതിന്റെ ഫേസ്ബുക്ക് ചലഞ്ചും യൂത്ത് കോൺഗ്രസിന്റെ നിയമപോരാട്ടവും കൂടിയാകുമ്പോൾ വരും ദിവസങ്ങളിലും വടകരയിലെ രാഷ്ട്രീയ അന്തരീക്ഷം പുകയുമെന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Roshith K