Enter your Email Address to subscribe to our newsletters

Chandighad, 06 ജൂലൈ (H.S.)
ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പാർട്ടിയിൽ അടുത്തിടെ നടന്ന പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതയാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനെതിരെ പരസ്യ നിലപാടുമായി മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി രംഗത്തെത്തിയതോടെയാണ് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി കടുത്തത്. ഭിന്നത പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതിനിടെ, പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ചന്നി വിഭാഗം.
രാജാ വാറിങ്ങിന്റെ പരിപാടികൾ ബഹിഷ്കരിക്കാൻ തീരുമാനം
നേതൃമാറ്റത്തെക്കുറിച്ചുള്ള ശക്തമായ ചർച്ചകൾ നടന്നിരുന്നെങ്കിലും അമരീന്ദർ സിങ് രാജാ വാറിങ്ങിനെ തന്നെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിലനിർത്താൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തോടുള്ള കടുത്ത അതൃപ്തിയാണ് ചന്നി വിഭാഗം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ചരൺജിത് സിങ് ചന്നിയും മുതിർന്ന നേതാവ് സുഖ്ജീന്ദർ സിങ് രൺധാവയും നയിക്കുന്ന വിഭാഗം, രാജാ വാറിങ് പങ്കെടുക്കുന്ന പഞ്ചാബ് കോൺഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ബഹിഷ്കരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്ന നീക്കമാണിത്.
വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ എത്തിക്കാനാണ് വിമത വിഭാഗത്തിന്റെ നീക്കം. മുൻ പഞ്ചാബ് മന്ത്രിയും എം.എൽ.എയുമായ പർഗത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിയമസഭാംഗങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ പരാതികൾ നേരിട്ട് ബോധിപ്പിക്കുന്നതിനായി ഡൽഹിയിലേക്ക് തിരിച്ചു കഴിഞ്ഞു.
ഭൂപേഷ് ഭാഗേലിന്റെ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു
പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെയുണ്ടായ കടുത്ത അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേൽ കഴിഞ്ഞ ദിവസം ചണ്ഡീഗഡ് സന്ദർശിച്ചിരുന്നു. തർക്കത്തിലായ ഇരുവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹം ചർച്ചകൾ നടത്തിയെങ്കിലും അത് പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാന തലത്തിലുള്ള ചർച്ചകൾക്ക് വഴങ്ങാതെ, ചന്നി-രൺധാവ സഖ്യം നേരിട്ട് ഡൽഹിയിലെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ തീരുമാനിച്ചത് പാർട്ടിയിലെ കലാപം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ്.
തർക്കങ്ങൾ തള്ളി മുൻ എം.എൽ.എ; സോഷ്യൽ മീഡിയയിൽ 'ഐക്യ' ചിത്രം
അതേസമയം, പഞ്ചാബ് കോൺഗ്രസിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് മുൻ ലുധിയാന എം.എൽ.എ സിമരൻജിത് സിങ് ബെയ്ൻസ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാവരും ഒ ഒറ്റക്കെട്ടാണെന്നും മാധ്യമങ്ങൾ കോൺഗ്രസിനെ ഭിന്നതയുടെ കണ്ണിലൂടെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജാ വാറിങ്, ചരൺജിത് സിങ് ചന്നി, സുഖ്ജീന്ദർ രൺധാവ എന്നിവർ ഉടൻ തന്നെ ഒന്നിച്ച് വേദികളിൽ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിന് പിന്നാലെ ഗുർദാസ്പൂർ എം.പി സുഖ്ജീന്ദർ സിങ് രൺധാവ ഒരുകൂട്ടം കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ചിത്രം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ഐക്യമാണ് ശക്തി എന്ന് കുറിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ചരൺജിത് സിങ് ചന്നിയും ഇതേ ചിത്രം ഇതേ അടിക്കുറിപ്പോടെ പങ്കുവെച്ചു. എന്നാൽ ഈ ചിത്രത്തിൽ പി.സി.സി അധ്യക്ഷൻ രാജാ വാറിങ്ങോ, പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വയോ ഉണ്ടായിരുന്നില്ല എന്നത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു.
പിന്നീട് പഞ്ചാബ് കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും രാജാ വാറിങ്ങിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്നും ഇതേ ചിത്രം പങ്കുവെച്ചതോടെയാണ് തൽക്കാലത്തേക്ക് വിവാദങ്ങൾ അല്പം തണുത്തത്. എങ്കിലും സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി ഡൽഹിയിൽ എത്തിക്കാനുള്ള ചന്നി വിഭാഗത്തിന്റെ നീക്കം വരും ദിവസങ്ങളിൽ പഞ്ചാബ് കോൺഗ്രസിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായേക്കും.
---------------
Hindusthan Samachar / Roshith K