Enter your Email Address to subscribe to our newsletters

Wayanad , 09 ജൂലൈ (H.S.)
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിതീവ്ര മഴയുണ്ടായിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിൻ്റെ ഗുരുതര വീഴ്ചയാണെന്നും ദുരന്തം നടന്നതിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദേശം നൽകാനോ റെഡ് അലർട്ട് പ്രഖ്യാപിക്കാനോ അധികൃതർ തയാറായില്ല. തീവ്രമഴ പെയ്തിട്ടും യെല്ലോ അലർട്ട് മാത്രമാണ് നൽകിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള യാതൊരു മുന്നൊരുക്കങ്ങളും സർക്കാർ ചെയ്തില്ലെന്നും മഴ മുന്നറിയിപ്പ് നൽകാത്തത് വലിയ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ണ് നീക്കുന്നതിൽ വീഴ്ച
പരിസ്ഥിതിലോല പ്രദേശമായ ഇവിടെ പദ്ധതിയുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും മണ്ണ് മാറ്റാൻ അധികൃതർ തയാറായില്ല. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കാൻ ആരാണ് കൂട്ടുനിന്നതെന്ന് കണ്ടെത്തണം. സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിളിച്ചുവരുത്തിയ ദുരന്തമാണിതെന്നും ഏകോപനത്തിൽ ഉൾപ്പെടെ വലിയ വീഴ്ച സംഭവിച്ചതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ വീഴ്ച ആർക്കൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തമുഖത്തെ വിവിധ സ്ഥലങ്ങളിൽ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി. മീനാക്ഷി പാലം ഉൾപ്പെടെ ദുരന്തം നടന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആശുപത്രികളിലുമാണ് അദ്ദേഹം എത്തിയത്. ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവർക്ക് വസ്ത്രങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടില്ലെന്നും അവർ ഇക്കാര്യം പരാതിയായി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കള്ളാടിയിലുണ്ടായ ദുരന്തത്തിൽ അഞ്ചിലധികം പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഇതിനിടെ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ അൻസാരി, നിർമാണ കമ്പനി എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ, സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ മൂന്നാം സോണായ മീനാക്ഷി പുഴയിൽ നിന്നും ഒരാളുടേത് ഒന്നാം സോണായ പുഴയ്ക്ക് സമീപത്തു നിന്നുമാണ് ലഭിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രദേശത്തെ ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ തോതിൽ തടസം സൃഷ്ടിക്കുന്നുണ്ട്. ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR