പ്രതിരോധം, ആണവോർജ്ജം, വ്യാപാരം; പങ്കാളിത്തം ശക്തമാക്കി ഇന്ത്യയും ഓസ്ട്രേലിയയും, മെൽബൺ ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
Melbourne, 09 ജൂലൈ (H.S.) മെൽബൺ: പ്രതിരോധം, സുരക്ഷ, വ്യാപാരം, ശുദ്ധോർജ്ജം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിച്ചുകൊണ്ട് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം (Comprehensive Strategic Partnership) പുതിയ തലത്തിലേക്ക
പ്രതിരോധം, ആണവോർജ്ജം, വ്യാപാരം; പങ്കാളിത്തം ശക്തമാക്കി ഇന്ത്യയും ഓസ്ട്രേലിയയും, മെൽബൺ ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ


Melbourne, 09 ജൂലൈ (H.S.)

മെൽബൺ: പ്രതിരോധം, സുരക്ഷ, വ്യാപാരം, ശുദ്ധോർജ്ജം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിച്ചുകൊണ്ട് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം (Comprehensive Strategic Partnership) പുതിയ തലത്തിലേക്ക്. ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചേർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. ഇൻഡോ-പസഫിക് മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ കൂട്ടുകെട്ട് അനിവാര്യമാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിരോധവും സമുദ്ര സുരക്ഷയും കൂടുതൽ ശക്തമാകും

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന 'പ്രതിരോധ-സുരക്ഷാ സഹകരണത്തിനായുള്ള സംയുക്ത പ്രഖ്യാപനം' ഉച്ചകോടിയിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ പങ്കെടുക്കുന്ന വാർഷിക ചർച്ചകൾക്ക് തുടക്കമാകും.

മേഖലയിലെ സമുദ്ര സുരക്ഷ മുൻനിർത്തി 'ഇന്ത്യ-ഓസ്ട്രേലിയ മാരിടൈം സെക്യൂരിറ്റി കൊളാബറേഷൻ റോഡ്മാപ്പ്' പുറത്തിറക്കി. ഓസ്ട്രേലിയയുടെ മാരിടൈം ബോർഡർ കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ, 2028-29 ഓടെ ഓസ്ട്രേലിയൻ ഡിഫൻസ് കോളേജിൽ ഒരു ഇന്ത്യൻ സൈനിക ഇൻസ്ട്രക്ടറെ നിയമിക്കാനും ഇരുരാജ്യങ്ങളിലെയും യുവ ഉദ്യോഗസ്ഥർക്കായുള്ള 'ജനറൽ റാവത്ത് എക്സ്ചേഞ്ച് പ്രോഗ്രാം' തുടരാനും തീരുമാനമായി.

ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യും; ആണവ കരാറിന് അംഗീകാരം

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത് ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഭരണപരമായ ക്രമീകരണങ്ങൾക്ക് ഉച്ചകോടിയിൽ അന്തിമരൂപമായി. ഇന്ത്യ-ഓസ്ട്രേലിയ ആണവ സഹകരണ കരാറിന് കീഴിലുള്ള ഈ നീക്കം, 2047-ഓടെ 1,000 ജിഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് വലിയ പിന്തുണയാകും. തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമായിരിക്കും ഈ യുറേനിയം ഉപയോഗിക്കുകയെന്ന് ഐ.എ.ഇ.എ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഇരുനേതാക്കളും ഉറപ്പുനൽകി.

സാങ്കേതിക വിദ്യയും ഡിജിറ്റൽ സുരക്ഷയും

സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതികവിദ്യകൾ, പ്രതിരോധ ഗവേഷണം എന്നിവ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും സംയുക്തമായി 'പാക്ട്സ്' (PACTS - Partnership on Cyber, Critical Technologies and Supply Chains) പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനുപുറമെ, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ 'ഗഗൻയാൻ' മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി കോകോസ് ദ്വീപിൽ താൽക്കാലിക ബഹിരാകാശ ട്രാക്കിംഗ് ടെർമിനൽ സ്ഥാപിച്ച് ഓസ്ട്രേലിയ പിന്തുണ നൽകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ കരാർ (ECTA) വഴിയുള്ള വ്യാപാര വളർച്ചയെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ ഓസ്ട്രേലിയയിലെ വിദേശ ക്യാമ്പസുകളായ ഫ്ലിൻഡേഴ്സ് സർവ്വകലാശാല ബെംഗളൂരുവിലും വിക്ടോറിയ സർവ്വകലാശാല ഗുരുഗ്രാമിലും ക്യാമ്പസുകൾ ആരംഭിക്കുന്നതിനെയും ഉച്ചകോടിയിൽ അഭിനന്ദിച്ചു. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് ഓസ്ട്രേലിയ വീണ്ടും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / Roshith K


Latest News