ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ല; കെ.കെ. രാഗേഷിന്റെ ആരോപണം തള്ളി കെ.കെ. ശൈലജ
Newdelhi , 09 ജൂലൈ (H.S.) ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (VISL) മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യത്യസ്ത നിലപാടുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കെ
ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ല; കെ.കെ. രാഗേഷിന്റെ ആരോപണം തള്ളി കെ.കെ. ശൈലജ


Newdelhi , 09 ജൂലൈ (H.S.)

ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (VISL) മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യത്യസ്ത നിലപാടുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നിൽ കോർപ്പറേറ്റ് 'ഡീലുകൾ' ഉണ്ടെന്ന സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണം തള്ളിക്കൊണ്ടാണ് ശൈലജ രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്നും ഇതിനെ വലിയൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവൺമെന്റുകൾ മാറുമ്പോൾ ഭരണപരമായ ആവശ്യങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം മാറുന്നത് പതിവാണെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. അതൊന്നും വിവാദ വിഷയമാക്കേണ്ട കാര്യമില്ല. ഗവൺമെന്റുകൾ വരുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം മാറും. കരുതിക്കൂട്ടി ഏതെങ്കിലും തരത്തിൽ മാറ്റുന്നുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ അതൊന്നും വിവാദമാക്കേണ്ടതില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, ഡൽഹിയിൽ വെച്ച് ശൈലജ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാകണമെന്നാണ് നാട് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അവർ, പദ്ധതിയുടെ നടത്തിപ്പ് പൂർണ്ണമായും കോർപ്പറേറ്റുകളുടെ കൈകളിലേക്ക് മാത്രം പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു. പൊതുതാത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ തുറമുഖ വികസനം മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെയും നിലപാട്.

നേരത്തെ, ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.കെ. രാഗേഷ് പ്രതികരിച്ചിരുന്നത്. അദാനി ഗ്രൂപ്പിന്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്തതിനാലാണ് കൃത്യമായ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്ന ദിവ്യയെ മാറ്റിയതെന്നും, ഇതിന് പിന്നിൽ വൻ കോർപ്പറേറ്റ് ഡീലുകൾ നടന്നിട്ടുണ്ടെന്നുമായിരുന്നു രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ആരോപണം. എന്നാൽ ഭരണരംഗത്തെ സ്വാഭാവികമായ മാറ്റങ്ങളെ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്ന നിലപാടിലാണ് കെ.കെ. ശൈലജ ഉറച്ചുനിൽക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐ.എമ്മിൽ നേതൃമാറ്റം വരുത്തുന്ന രീതിയില്ലെന്നും, തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും കെ.കെ. ശൈലജ ഈ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പും സർക്കാരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സാധാരണക്കാരന് സൌജന്യ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏറ്റെടുക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

---------------

Hindusthan Samachar / Roshith K


Latest News