Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ഓഗസ്റ്റ് (H.S.)
വന്ദേമാതരം പാടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘപരിവാർ അജണ്ട നടപ്പാക്കിയില്ലെങ്കിൽ ജയിലിലാക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരം വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയോട് ചർച്ച ചെയ്താണ് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകുന്നത്. അതു മറച്ചുവച്ചാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്. എഫ്സിആർഎ പോലുള്ള നിരവധി നിർദ്ദേശങ്ങൾ ഇനി വന്നാലും മുഖ്യമന്ത്രി ഇതേ നിലപാടാകും കൈക്കൊള്ളുക.
പിഎംഎവൈ അർബൻ പദ്ധതി സമ്പൂർണ്ണമായി നടപ്പാക്കാനും തീരുമാനിച്ചു. എൽഡിഎഫ് വിട്ടുനിന്ന പദ്ധതിയായിരുന്നു അത്. പാവപ്പെട്ടവരുടെ വീടുകളിൽ മോദിയുടെ ചാപ്പ കുത്തുന്ന രീതി അനുവദിക്കില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതി പ്രധാനമന്ത്രിയുടെ സൗജന്യമാണെന്ന് അടയാളപ്പെടുത്തി വയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രിയുടെ അടയാളം പതിപ്പിച്ചാൽ എന്താണ് കുഴപ്പമെന്നാണ് ചോദിക്കുന്നത്. തൻ്റെ വീട് മറ്റൊരാളുടെ ഔദാര്യമാണെന്ന് കാണിക്കാൻ ആർക്കും ആഗ്രഹം കാണില്ല. വീടുകൾക്ക് ചാപ്പ കുത്തുന്നത് അനുവദിക്കില്ല. പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശൻ്റെ ബന്ധം കൂടുതൽ വെളിവാകുകയാണ്. കേന്ദ്രത്തിൽ നിന്നും തുച്ഛമായ വിഹിതമാണ് ഈ ഭവന പദ്ധതിക്കു വേണ്ടി നൽകുന്നത്.
എംഡിഎംഎ കേസിൽപ്പെട്ട സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ രക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ നിരത്തുന്നു. 2023 ഡിസംബർ പത്തിനാണ് നവകേരള സദസ്സ് നടന്നത്. ഇതിനുശേഷമാണ് പ്രതിയെ കണ്ട് ചിത്രമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഈ തീയതിക്കു മുൻപു തന്നെ മുഖ്യമന്ത്രി പ്രതിയുമായി ചിത്രങ്ങൾ എടുത്തു. നിരവധി വേദികളിൽ ഇരുവരും ഒരുമിച്ച് ചിത്രങ്ങളെടുത്തിട്ടുണ്ട്. പ്രതി സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ അല്ലെന്ന വാദവും തെറ്റാണ്. വി.ഡി. സതീശൻ്റെ ഫേസ്ബുക്കിൽ ഈ പ്രതി നിരവധി പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഈ പ്രതിയും വി.ഡി. സതീശനുമായുള്ള ബന്ധത്തെക്കുറിച്ച് പത്രങ്ങളിൽ പോലും വാർത്ത വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം താൻ വി.ഡി. സതീശൻ്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററായിരുന്നെന്ന് പ്രതി തന്നെ പറഞ്ഞിട്ടുണ്ട്. അതു തെറ്റാണെങ്കിൽ എന്തുകൊണ്ട് വി.ഡി. സതീശൻ തിരുത്തിയില്ല? മയക്കുമരുന്നു കേസിൽ പ്രതിയായ ആളെ വെളുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
'ഓപ്പറേഷൻ തൂഫാന്' നേതൃത്വം നൽകിയയാളെ മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മയക്കുമരുന്നു ബന്ധം സംബന്ധിച്ചുള്ള വാർത്തകളെല്ലാം മെറ്റയിൽ നിന്നും അപ്രത്യക്ഷമാകുന്നു. സോഷ്യൽ മീഡിയ അടിയന്തരാവസ്ഥയാണ് കേരളത്തിൽ നടക്കുന്നത്. മോദിയുടെ വഴിയെ വി.ഡി. സതീശനും നീങ്ങുന്നു. വി.ഡി. സതീശനും മോദിക്കുമെതിരെയുള്ള വാർത്തകളും പേജുകളും പ്രൊഫൈലുകളും അപ്രത്യക്ഷമാകുന്നു. മാർച്ച് 25-ന് വാർത്താ ചാനലിൽ വന്ന വി.ഡി. സതീശൻ്റെ വീഡിയോ നീക്കിയതായി പറഞ്ഞു. അതു നീക്കിയ മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെത്തന്നെ സ്റ്റാഫിൽ നിയമിച്ചു. നിരവധി മാധ്യമങ്ങളുടെ വാർത്തകൾ ഇത്തരത്തിൽ അപ്രത്യക്ഷമാകുന്നത് കേരളത്തിൽ ഇതാദ്യമായാണ്. ടി.ജി. മോഹൻദാസിൻ്റെ വീഡിയോ ഇതുവരെ നീക്കിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR