Enter your Email Address to subscribe to our newsletters

Kannur, 17 ഓഗസ്റ്റ് (H.S.)
കണ്ണൂർ: കരിവെള്ളൂർ കൂക്കാനത്ത് കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കൂക്കാനം സ്വദേശിനി പ്രജിഷയ്ക്കാണ് (32) ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും (58) പൊള്ളലേറ്റു. ആക്രമണത്തിനിടയിൽ പെട്രോൾ പടർന്നുപിടിച്ച് ഭർത്താവ് സനൽകുമാറിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവുമായി സ്വരച്ചേർച്ചയിലല്ലാതിരുന്ന പ്രജിഷ കഴിഞ്ഞ കുറച്ചുകാലമായി കൂക്കാനത്തെ സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. പ്രജിഷ കോടതിയിൽ വിവാഹമോചന ഹർജി നൽകിയതിലുള്ള കടുത്ത വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രിയിലെത്തിയത് പെട്രോളുമായി
രാത്രിയോടെ പ്രജിഷയുടെ വീട്ടിലെത്തിയ സനൽകുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ പ്രജിഷയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. പ്രജിഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ പത്മിനി തീ അണയ്ക്കാനും മകളെ രക്ഷിക്കാനും ശ്രമിച്ചപ്പോഴാണ് അവർക്കും ശരീരമാസകലം പൊള്ളലേറ്റത്. തീ ആളിപ്പടർന്നതോടെ സനൽകുമാറിന്റെ കൈകളിലേക്കും ശരീരത്തിലേക്കും പടർന്നുപിടിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് മൂവരേയും ഉടൻ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചത്.
ആശുപത്രിയിൽ തീവ്രപരിചരണത്തിൽ
ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രജിഷയെയും അമ്മ പത്മിനിയെയും അടിയന്തരമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ദ്ധ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ആക്രമണം നടത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി സനൽകുമാറിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെങ്കിലും പൊലീസ് കാവലിലാണ് ചികിത്സയിൽ കഴിയുന്നത്.
പൊലീസ് കേസെടുത്തു
സംഭവത്തിൽ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിക്കെതിരെ വധശ്രമം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെത്തി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പൊലീസ്, പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം ആശുപത്രി വിടുന്ന മുറയ്ക്ക് പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K