ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചെന്നൈയില്; അമിത്ഷായെത്തും
Chennai, 18 ഓഗസ്റ്റ് (H.S.) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചെന്നൈയില്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചെന്നൈയിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി അദ്ദേഹം കാവേരി നദീജല തര്‍ക
Amithsha


Chennai, 18 ഓഗസ്റ്റ് (H.S.)

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചെന്നൈയില്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചെന്നൈയിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി അദ്ദേഹം കാവേരി നദീജല തര്‍ക്കം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയാണ് പ്രധാന വിഷയം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ദക്ഷിണ മേഖലാ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഓഗസ്റ്റ് 19, 20 തീയതികളില്‍ ചെന്നൈയിലെ കോവളത്താണ് നടക്കുന്നത്. കോവളത്തെ ഒരു സ്വകാര്യ ആഡംബര ഹോട്ടലിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരിയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

തമിഴ്നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വിജയ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും സമ്മേളനത്തിനെത്തും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. നദീജല പങ്കിടല്‍, അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍, ക്രമസമാധാന വെല്ലുവിളികള്‍ എന്നിവയിലായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക.

പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം സംബന്ധിച്ച വിഷയത്തിന് സമ്മേളനത്തില്‍ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പുനര്‍നിര്‍ണയ പ്രക്രിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റ് പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജനസംഖ്യ നിയന്ത്രണത്തില്‍ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭ സീറ്റുകള്‍ കുറയുന്നത് വലിയ തിരിച്ചടിയാകും. നിലവിലെ 543 എന്ന പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം അതേപടി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ ഇതിനകം തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

ഇതിനിടെ നേരത്തെ മാറ്റിവച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയും കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള കൂടിക്കാഴ്ച ചെന്നൈയില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സമ്മേളനം അവസാനിച്ചതിന് ശേഷം 20ന് വൈകിട്ട് ഇരുവരും ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. കാവേരി നദീജല പങ്കിടല്‍ തര്‍ക്കവും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായിരിക്കും ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്യുക. കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടകയുടെ നീക്കത്തെ തമിഴ്നാട് ശക്തമായി എതിര്‍ക്കുന്നുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിജയ് നേരത്തെ കര്‍ണാടക സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ കര്‍ണാടക സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിജയിയെ ഉപദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News