Enter your Email Address to subscribe to our newsletters

Ernakulam , 02 ഓഗസ്റ്റ് (H.S.)
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 11 കോടിയിൽ അധികം വിലയുള്ള 8 കിലോ കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു. രജിസ്റ്റർ ചെയ്ത 14 കേസുകളിൽ ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് കമ്മീഷണർ ടി ടിജു പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ), കേരള പൊലീസ് എന്നിവരും കസ്റ്റംസുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് കള്ളക്കടത്ത് സംഘങ്ങളെ വിജയകരമായി പിടികൂടാൻ സാധിച്ചതെന്നും കൂടാതെ ഇൻ്റർ-ഏജൻസി സഹകരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമീപകാല കേസുകൾ പരിശോധിക്കുമ്പോൾ സംഘടിത അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് ശൃംഖലകൾ അത്യാധുനിക ആസൂത്രണ രീതിയിലാണ് വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടത്തുന്നതെന്ന് കസ്റ്റംസ് പറഞ്ഞു. സ്വർണ്ണം പേസ്റ്റ് രൂപത്തിലും വളരെ സൂക്ഷ്മമായ കണികകളാക്കിയും മാറ്റിയ ശേഷം വസ്ത്രങ്ങൾ, വിമാന സീറ്റുകൾ, ബാഗുകൾ എന്നിവയിൽ ഒളിപ്പിച്ചുകൊണ്ട് കള്ളക്കടത്തുകാർ സ്വർണം കടത്തുന്നു. ഇത്തരം പുതിയ പ്രവണതകളെ നേരിടാന് ശക്തമായ പരിശോധനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര് നടത്തുന്നത് കമ്മീഷണർ വ്യക്തമാക്കി.
ഉയർന്നുവരുന്ന കള്ളക്കടത്ത് പ്രവണതകളെ ചെറുക്കുന്നതിന് കേരളത്തിലുടനീളമുള്ള കസ്റ്റംസുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രൊഫൈലിംഗ്, രഹസ്യാന്വേഷണ ശേഖരണം, ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണർ ടിജു പറഞ്ഞു.
വിലയേറിയ ലോഹങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും സംഘടിത കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് പിന്നിലെ സിൻഡിക്കേറ്റുകളെയും ആസൂത്രകരെയും തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണർ അറിയിച്ചു.
കസ്റ്റംസ് നിയമപ്രകാരമുള്ള ശിക്ഷകൾ
നിരോധിത വസ്തുക്കളുടെ കള്ളക്കടത്തിന്, വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പിടികൂടുന്ന സ്വർണത്തിൻ്റെ മൂല്യം ഒരു ലക്ഷം രൂപയിൽ കൂടുതലായാൽ 7 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ കേസുകളിൽ 3 വർഷവും. കടത്താൻ ശ്രമിച്ച സ്വർണം കണ്ടുകെട്ടുന്നതിനൊപ്പം സ്വർണത്തിൻ്റെ വിപണി വിലയ്ക്ക് തുല്യമായോ തുകയോ അതിലധികമായോ പിഴയും ചുമത്താം. കൂടാതെ ജാമ്യം ലഭിക്കാത്ത കുറ്റകരമാണ്. സ്വർണ്ണത്തിൻ്റെ തീരുവ അമ്പത് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, കുറ്റകൃത്യം ജാമ്യമില്ലാ കുറ്റമായി മാറുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR