Enter your Email Address to subscribe to our newsletters

Ernakulam , 02 ഓഗസ്റ്റ് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ എന്ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. സ്വാഭാവിക ക്രമസമാധാനത്തിൻ്റെ ഭാഗമായോ പ്രതിഷേധത്തിൻ്റെ ഭാഗമായോ പെട്ടെന്നുണ്ടായ ആക്രമണമല്ലെന്നും സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ഉണ്ടായതെന്നും ഇഡി കോടതിയില് അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് മരണം സംഭവിക്കുകയെന്ന ഉദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇഡിയുടെ എതിർ സത്യവാങ്മൂലത്തില് വാദിച്ചു. ഏഴ് പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇഡി അപേക്ഷ നൽകി.
മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണെന്നും അന്വേഷണം തടസപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ആക്രമണമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇത്തരം കേസുകളിൽ ജാമ്യം നൽകുമ്പോൾ ജാഗ്രത വേണമെന്ന സുപ്രീം കോടതി ഉത്തരവും ഇഡി കോടതിയിൽ ഹാജരാക്കി.
സ്വാഭാവിക ക്രമസമാധാന സംഭവമായോ പ്രതിഷേധത്തിൻ്റെ ഭാഗമായി പെട്ടെന്നുണ്ടായതോ അല്ല അക്രമം. സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ഉണ്ടായത്. നിയമവിരുദ്ധമായി സംഘടിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തണമെന്ന ലക്ഷ്യമായിരുന്നു. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പിടി കൂടാത്തവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥർക്ക് മരണം സംഭവിക്കുമെന്നും ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്
പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിൻ്റെ മകൾ വീണാ വിജയൻ്റെ എക്സ്ലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിൻ്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR