Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഓഗസ്റ്റ് (H.S.)
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജിതമാക്കിയതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ. പ്രതിപക്ഷ നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഭർത്താവ് പി എ മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളിലേക്കും നീണ്ടതാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നത്.
പാർട്ടിക്കുള്ളിലെ പ്രതിസന്ധിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. പാർട്ടി പോളിറ്റ് ബ്യൂറോ അംഗത്തിൻ്റെ മകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ ഭാര്യയുമായ വീണയുടെ ബിസിനസ് വിവരങ്ങൾ പാർട്ടി കമ്മിറ്റികളിൽ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നോ എന്ന ചോദ്യം ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.
നേതാക്കളുടെ ആസ്തി, ബാധ്യത, ബിസിനസ് വിവരങ്ങൾ എന്നിവ പാർട്ടിയെ അറിയിക്കണമെന്ന് അടുത്തിടെ പുറത്തിറക്കിയ തെറ്റുതിരുത്തൽ രേഖയിൽ സിപിഎം കർശനമായി നിർദേശിച്ചിരുന്നു. എന്നാൽ, എക്സാലോജിക് ഇടപാടിൽ അന്വേഷണം തുടങ്ങിയ ഘട്ടത്തിൽപ്പോലും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പിണറായി വിജയനോടോ മുഹമ്മദ് റിയാസിനോടോ വിശദീകരണം ചോദിച്ചതായി വിവരങ്ങളില്ല. ഈ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
പ്രതിരോധിച്ച് എം വി ഗോവിന്ദൻഅതേസമയം, റിയാസിൻ്റെ സുഹൃത്തുക്കൾക്കെതിരായ ഇഡി നടപടിയെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്. യാതൊരു വസ്തുതയുമില്ലാത്ത കാര്യങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്ര ഏജൻസി ശ്രമിക്കുകയാണെന്നും, ഇതിനെ പാർട്ടി ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലേക്കർ ഇന്ത്യ കോർപ്: കടലാസ് കമ്പനിയെന്ന ആരോപണം
ടി വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ കോർപ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. 2023ൽ കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഈ സ്ഥാപനത്തിന് കൃത്യമായി പ്രവർത്തിക്കുന്ന ഓഫിസോ ജീവനക്കാരോ ഇല്ലെന്നാണ് വിവരം. ഔദ്യോഗിക രേഖകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ അടച്ചിട്ട മുറി മാത്രമാണുള്ളത്.
രണ്ടുപേർ ഉൾപ്പെടുന്ന പാർട്ണർഷിപ് സ്ഥാപനത്തിൽ വീണയാണ് മാനേജിങ് പാർട്ണർ. ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും റിട്ടേൺ ഫയൽ ചെയ്യാനും സർക്കാർ വകുപ്പുകളിലെ രേഖകളിലും കരാറുകളിലും ഒപ്പിടാനുമുള്ള പൂർണ ചുമതലയുള്ള ഓതറൈസ്ഡ് സിഗ്നേറ്ററിയും വീണ തന്നെയാണ്. കോഴിക്കോട് സ്വദേശി അനീസ് കോടമ്പിയത്ത് അറയ്ക്കൽ ആണ് സ്ഥാപനത്തിലെ മറ്റൊരു പങ്കാളി. ഇയാൾക്ക് തുല്യ പങ്കാളിത്തമുണ്ടെങ്കിലും രേഖകൾ പ്രകാരം കൂടുതൽ അധികാരങ്ങൾ വീണയ്ക്കാണ് നൽകിയിരിക്കുന്നത്.
2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുന്നതിനായി മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലേക്കർ ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനികളിലെ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ട ഭാഗത്താണ് ലേക്കർ ഇന്ത്യയിൽ 10.94 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം വിപുലീകരിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR