വിദ്യാര്ത്ഥി പ്രതിഷേധത്തിലെ പെല്ലറ്റ് ഗണ് ഇരയുമായി ഡിസിപി ഓഫിസിലെത്തി രാഹുല് ഗാന്ധി; കേസ് എടുക്കാതെ മടങ്ങില്ല
New delhi, 21 ഓഗസ്റ്റ് (H.S.) പരീക്ഷാ ക്രമക്കേടിന് എതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗണ്
rahul gandi


New delhi, 21 ഓഗസ്റ്റ് (H.S.)

പരീക്ഷാ ക്രമക്കേടിന് എതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി സാഹില്‍ ലോചബിനെയും ഒപ്പം കൂട്ടിയാണ് അദ്ദേഹം വെള്ളിയാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങിയത്.

ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധിയും വിദ്യാര്‍ഥിയും എത്തിയത്. എന്നാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡിസിപി (സെന്‍ട്രല്‍) ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്യാതെ മടങ്ങില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. അന്വേഷണത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അദ്ദേഹം നേരിട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ജൂലൈ 20ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ നടന്ന 'സന്‍സദ് ചലോ' മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. സമാധാനപരമായി നടന്ന സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് വിദ്യാര്‍ഥികളെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ഗുരുതര ആരോപണം ഉയര്‍ന്നത്. 19കാരനായ സാഹില്‍ ലോചബ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സാഹിലിന്റെ കണ്ണിനാണ് പരിക്കേറ്റത്. എയിംസില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയുമുണ്ട്.

എന്നാല്‍ സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ പാര്‍ലമെന്റില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി തേടി കോണ്‍ഗ്രസ് നിരന്തരം പാര്‍ലമെന്റ് സ്തംഭിപ്പിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. ഇതിന് പിന്നാലെ ജൂലൈ 24ന് പരിക്കേറ്റ വിദ്യാര്‍ഥികളെ നേരിട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിച്ച് രാഹുല്‍ ഗാന്ധി പൊലീസിന്റെ വാദങ്ങള്‍ പൊളിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ശരീരത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകള്‍ പുറത്തെടുത്തതിന്റെ മെഡിക്കല്‍ രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അതേസമയം, സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ പരിധിയില്‍ പെല്ലറ്റ് ഗണ്‍ പ്രയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ സ്വീകരിച്ചിട്ടുള്ള കര്‍ശന നടപടികളുടെയോ അന്വേഷണ റിപ്പോര്‍ട്ടിന്റെയോ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിഷയത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുള്ള കര്‍ശന നിലപാട് പൊലീസിനും സര്‍ക്കാരിനും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവന്നാല്‍ മാത്രമേ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാകൂ.

അതുവരെ വിഷയത്തില്‍ ശക്തമായ ഇടപെടലുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവാക്കളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഈ വിഷയം പാര്‍ലമെന്റിലടക്കം ഉന്നയിക്കാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.

---------------

Hindusthan Samachar / Sreejith S


Latest News