Enter your Email Address to subscribe to our newsletters

Pathanamthitta , 22 ഓഗസ്റ്റ് (H.S.)
തിരുവല്ലയില് വൃദ്ധ മാതാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില് മകനും ലിവ് ഇന് പങ്കാളിയും അറസ്റ്റില്. കടപ്ര സ്വദേശി ടിജോ തോമസ്, ഇയാൾക്കൊപ്പം താമസിച്ചിരുന്ന കൊല്ലം കിണറുവിള സ്വദേശിനി റിൻസി മോൾ എന്നിവരാണ് പിടിയിലായത്. 75കാരിയായ പൊന്നമ്മ തോമസാണ് കൊല്ലപ്പെട്ടത്.
അജ്ഞാത കോളില് ചുരുളഴിഞ്ഞ കൊലപാതകം: കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവല്ല കടപ്ര സ്വദേശിനിയായ പൊന്നമ്മ തോമസ് കൊല്ലപ്പെട്ടത്. മകന് ടിജോ തോമസും സുഹൃത്തായ റിൻസി മോളും പൊന്നമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന മകന് കഴിഞ്ഞ ആറ് മാസമായി റിന്സി മോള്ക്കൊപ്പമായിരുന്നു.
സംഭവ ദിവസം രാത്രിയില് ടിജോയും റിന്സിയും തമ്മില് വഴക്കുണ്ടായി. ഇരുവരുടെയും വഴക്ക് തീര്ക്കാനായി മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് അരുംകൊല നടന്നത്. ഇരുവര്ക്കും ഇടയില് നിന്ന് സംസാരിച്ച അമ്മയെ മകന് ടിജോ ക്രൂര മര്ദനത്തിനിരയാക്കി. അടിക്കുകയും ചവിട്ടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. മര്ദനത്തില് പരിക്കേറ്റ വയോധികയായ അമ്മ മരിക്കുകയും ചെയ്തു.
മരണത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ച ഇവരുടെ മൃതദേഹം കുമ്പനാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മോര്ച്ചറിയില് തുടരവേ ചൊവ്വാഴ്ചയാണ് പൊലീസിലേക്ക് ഒരു അജ്ഞാത കോള് വന്നത്.
കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ എന്ന 75 കാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്നും അജ്ഞാതന് പറഞ്ഞു. വിവരം ലഭിച്ച കോയിപ്രം പൊലീസ് മൃതദേഹം ഇന്ക്വസ്റ്റ് നടത്തി. കീഴ്വായ്പ്പൂര് സിഐജി സുരേഷ് കുമാറും കോയിപ്രം എസ്ഐ പങ്കജ് കൃഷ്ണനുമാണ് മൃതദേഹം പരിശോധന നടത്തിയത്. അപ്പോഴാണ് സംഭവത്തില് ദുരൂഹതയുണ്ടെന്ന് മനസിലായത്. ഇതോടെ മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം കോട്ടയം മെഡിക്കല് കോളജിലേക്ക് പോസ്റ്റ്മോര്ട്ടത്തിനയച്ചു.
ഫോറന്സിക് പൊലീസ് സര്ജന് ഡോ.അശ്വതിയാണ് പോസ്റ്റ്മോര്ട്ടം നടത്തിയത്. ഇന്ക്വസ്റ്റ് സമയത്ത് തന്നെ ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇങ്ങനെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
അന്വേഷണത്തിന് പ്രത്യേക സംഘം: പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെയും തിരുവല്ല ഡിവൈഎസ്പി ആർ സന്തോഷ് കുമാറിൻ്റെയും നിർദേശാപകാരമാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില് മകനെയും അയാള്ക്കൊപ്പമുണ്ടായിരുന്ന റിന്സി മോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരങ്ങള് പുറത്തറിയുന്നത്. തിങ്കളാഴ്ച ടിജോയും റിന്സിയും തമ്മില് വഴക്കുണ്ടായി. ഇത് പിരിക്കാനെത്തിയ പൊന്നമ്മയെ നെഞ്ചില് ചവിട്ടിയും ശ്വാസംമുട്ടിച്ചും ക്രൂരമായി മര്ദിച്ചു. മര്ദനത്തിന് പിന്നാലെ അമ്മ മരിക്കുകയായിരുന്നുവെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. മരണത്തിന് പിന്നാലെ ടിജോ തന്നെയാണ് അമ്മയെ ആശുപത്രിയില് എത്തിച്ചതും. പൊലീസിന്റെ ചോദ്യം ചെയ്യലില് കുറ്റം സമ്മതിച്ച ഇരുവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR