Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ ഗുണ്ടാസംഘാംഗങ്ങള് അറസ്റ്റില്.പടക്കങ്ങള് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘങ്ങള് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിടികൂടി.
സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഞായർ രാത്രി 11നാണ് ഒമ്പതംഗ സംഘം ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയത്. പാലോട് പേരയം സ്വദേശി കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി അനൂപ് (26), പുല്ലമ്പാറ പാലാകോണം സ്വദേശി സാദിഖ് (28), മഞ്ച പാറക്കാട് സ്വദേശി ദീജു (27), ഉഴമലയ്ക്കല് ചാരുമൂട് സ്വദേശി ഷിജിൻ (34), കരകുളം കാച്ചാണി സ്വദേശി ഹരികൃഷ്ണൻ (27), പാലോട് പേരയം സ്വദേശി വിഷ് (25), അരുവിക്കര മൈലം ചെറിയകൊണ്ണി സ്വദേശി സുരഭിൻ (30), മഞ്ച പേരുമല സ്വദേശി രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
കൃഷ്ണനുണ്ണിയും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇവർ സഹായികളെയും കൂട്ടി ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു. ബൈക്കിലും കാറിലുമായാണ് സംഘങ്ങള് എത്തിയത്. പിന്നാലെ നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ആക്രമണത്തില് പരിക്കേറ്റ് വീണവരെയുമെടുത്ത് അക്രമിസംഘം വാഹനങ്ങളില് രക്ഷപ്പെട്ടു.
പിന്തുടർന്ന പൊലീസ് തിങ്കള് പുലർച്ചെയോടെ അക്രമികളെ പിടികൂടി. പിടിയിലായ അനു വധശ്രമം ഉള്പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ദിജുവിന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില് പത്തോളം ക്രിമിനല് കേസുകളുണ്ട്. ഇരുവരും കാപ്പ കേസില് ഉള്പ്പെട്ടവരുമാണ്. മറ്റ് പല പ്രതികളും വിവിധ സ്റ്റേഷനുകളില് റൗഡി ലിസ്റ്റില് ഉള്പ്പെട്ടവരുമാണ്.
അക്രമികളില്നിന്നു മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് എസ്എച്ച്ഒ പ്രസാദ്, എസ് ഐ ബാസിത്ത് ഇബ്രാഹിം, അംബരീഷ്, നസീം, അഭിലാഷ്, സി ബിജു, അനുരാഗ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തില് വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവത്തില് കൂടുതല് പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR