Enter your Email Address to subscribe to our newsletters

Ernakulam , 27 ഓഗസ്റ്റ് (H.S.)
കൂത്താട്ടുകുളം - നടക്കാവ് സംസ്ഥാന പാതയിൽ കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അപകടത്തിൽ 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ഡ്രൈവർ ബസ് പെട്ടെന്ന് വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് അപകടത്തിൻ്റെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പിറവം ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
കാക്കൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രിക പെട്ടെന്ന് ബസിന് മുന്നിലേക്ക് എത്തുകയായിരുന്നു. ഇവരെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസ് പെട്ടെന്ന് ഒരു വശത്തേക്ക് വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബസ് ഡ്രൈവറുടെ പെട്ടെന്നുള്ള സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
രക്ഷാപ്രവർത്തനവും ആശുപത്രി പ്രവേശനവും
അപകടം നടന്ന ഉടന് തന്നെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും മറ്റു വാഹനയാത്രക്കാരും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിൻ്റെ മുൻവശത്തെ ചില്ലുകൾ തകർന്നിരുന്നു. ഇതുവഴിയാണ് യാത്രക്കാരിൽ ചിലർ പുറത്തിറങ്ങിയത്. ജനലുകൾ തകർത്താണ് അകത്തു കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ 25ഓളം പേരെ ഉടനടി സമീപത്തെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും മോനിപ്പള്ളി എം.യു.എം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
യാത്രക്കാരിൽ ചിലർക്ക് എല്ലുകൾക്ക് പൊട്ടലും നിസാര പരിക്കുകളുമുണ്ട്. എങ്കിലും ആരുടെയും പരിക്ക് അതീവ ഗുരുതരമല്ല എന്നത് വലിയ ആശ്വാസത്തിന് ഇടയാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് കൂത്താട്ടുകുളം പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് കൂത്താട്ടുകുളം - നടക്കാവ് പാതയിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ മറിഞ്ഞ ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR