Enter your Email Address to subscribe to our newsletters

Idukki , 27 ഓഗസ്റ്റ് (H.S.)
പൂപ്പാറയില് കാട്ടാന ആക്രമണം. തോട്ടം തൊഴിലാളി മരിച്ചു. ബോഡിനായ്ക്കന്നൂര് സ്വദേശി ഒച്ചു തേവരാണ് മരിച്ചത്. പൂപ്പാറ തലക്കുളത്താണ് സംഭവം. മകളുടെ തോട്ടത്തിലെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാട്ടാനയുണ്ടെന്ന വനം വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഒച്ചപ്പൻ കൃഷിയിടത്തിലേക്ക് പോയത്.
കനത്ത മഞ്ഞ് കാരണം തോട്ടത്തില് ആന നില്ക്കുന്നത് കാണാന് സാധിച്ചില്ല. തോട്ടത്തിലേക്ക് ഇറങ്ങിപ്പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ശബ്ദം കേട്ട് സമീപത്തെ തോട്ടങ്ങളില് നിന്ന് തൊഴിലാളികള് എത്തിയപ്പോഴേക്കും പരിക്കേറ്റ നിലയില് ഒച്ചു തേവരയെ കണ്ടെത്തി.
ഉടന് തന്നെ തലക്കുളത്ത് നിന്നും താഴേ പൂപ്പാറയിലും തുടര്ന്ന് ആശുപത്രിയിലും എത്തിച്ചു. എന്നാല് ഗുരുതര പരിക്കേറ്റ ഒച്ചു തേവരുടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാട്ടാന ആക്രമണത്തില് പ്രതിഷേധം:
പൂപ്പാറയിലെ കാട്ടാന ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്ത്തകര് രംഗത്തെത്തി. കാട്ടാന ആക്രമണത്തെ ചെറുക്കാനുള്ള നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിനെതിരെയാണ് പ്രതിഷേധം. നടപടി വേണമെന്നാവശ്യപ്പെട്ട പ്രവര്ത്തകര് കൊച്ചി–ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. കാട്ടാന ശല്യം രൂക്ഷമായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടൂവെന്നും പ്രതിഷേധക്കാര് പറഞ്ഞു.
തോട്ടങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ആവശ്യമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മനുഷ്യജീവന് വില നൽകാത്ത വന്യജീവി നിയന്ത്രണ സംവിധാനങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച ഒച്ചപ്പന്റെ കുടുംബത്തിന് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൂപ്പാറ–തലക്കുളം മേഖലയിൽ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദേശീയപാത ഉപരോധത്തെ തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR