Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,17,200 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും വില താഴ്ന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വില കുറഞ്ഞത്.
രണ്ട് ദിവസത്തിനിടെ ഗ്രാമിന് 290 രൂപയുടെയും പവന് 2,320 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി. 2026 ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നിരക്ക്.
വിലയിടിവിന് കാരണം
റെക്കോഡ് വിലയിലെത്തിയതിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
ആഗോള വിപണിയിലെ സമ്മർദവും വിലയെ ബാധിക്കുന്നുണ്ട്. അമേരിക്കൻ പണപ്പെരുപ്പവും പലിശനിരക്കിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ഡോളറിനും യു.എസ് ട്രഷറി യീൽഡിനും ശക്തി നൽകുന്നതാണ് സ്വർണവില താഴാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 4,590 ഡോളറിൽ താഴെയാണ് വ്യാപാരം ചെയ്യുന്നത്. വെള്ളി 68–69 ഡോളറിലുമാണ്. ഇതിന് പുറമെ രൂപയുടെ വിനിമയനിരക്കും ക്രൂഡോയിൽ വിലയും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്.
പ്രതീക്ഷകൾഇപ്പോഴത്തെ ഇടിവ് ദീർഘകാല കുതിപ്പിന് തടസ്സമല്ലെന്നും ഉയർന്ന വിലയിലെ സ്വാഭാവിക ലാഭമെടുപ്പിൻ്റെ ഭാഗമാണെന്നും അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ആഗോള അനിശ്ചിതത്വം, കേന്ദ്രബാങ്കുകളുടെ വാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് പിന്തുണ നൽകുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ സ്വർണത്തിൻ്റെ ഇറക്കുമതി കുറയ്ക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായി പ്രചരിക്കുന്നുണ്ട്.
അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജി.എസ്.ടി വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വർണം വാങ്ങുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇറക്കുമതി ചുങ്കം കുറയ്ക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR