ഗുരുസ്മരണയിൽ പീതവർണക്കടലായി ഹൈറേഞ്ച്
Idukki , 28 ഓഗസ്റ്റ് (H.S.) ഗുരുദർശനങ്ങളുടെ അമൃതവർഷത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ദിനം ഭക്തിയുടെയും വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും ആഘോഷമായി ഹൈറേഞ്ചിൽ. ഗുരുദേവൻ്റെ സന്ദേശങ്ങൾ നെഞ്ചേറ്റിയ ആയിരങ്ങൾ പീതാംബരധാരികളായി തെരുവുകളിലേക്കിറങ്ങിയത
chathayam celebration


Idukki , 28 ഓഗസ്റ്റ് (H.S.)

ഗുരുദർശനങ്ങളുടെ അമൃതവർഷത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ദിനം ഭക്തിയുടെയും വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും ആഘോഷമായി ഹൈറേഞ്ചിൽ. ഗുരുദേവൻ്റെ സന്ദേശങ്ങൾ നെഞ്ചേറ്റിയ ആയിരങ്ങൾ പീതാംബരധാരികളായി തെരുവുകളിലേക്കിറങ്ങിയതോടെ ഇടുക്കിയുടെ മലയോര മേഖല പീതവർണക്കടലായി മാറി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന വർണ്ണാഭമായ ഘോഷയാത്രകൾ നാടിന് ഉത്സവച്ഛായ പകർന്നു.

ഗുരുപ്രഭ ചൊരിയുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഹൈറേഞ്ചിലെ വിവിധ മലയോര ഗ്രാമങ്ങൾ ചതയദിനാഘോഷത്തിൽ മുഴുകിയത്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ വിവിധ ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രത്യേക പ്രാർഥനകൾ, ഗുരുപൂജ, ഘോഷയാത്രകൾ, ജയന്തി സമ്മേളനങ്ങൾ, അന്നദാനം തുടങ്ങി വിവിധ പരിപാടികളിലൂടെ ഗുരുദേവസ്മരണ പുതുക്കി.

രാജാക്കാട്, ശാന്തൻപാറ, പൂപ്പാറ, രാജകുമാരി, എൻആർ സിറ്റി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നടന്ന ഘോഷയാത്രകളിൽ ആയിരക്കണക്കിന് ശ്രീനാരായണീയരാണ് അണിനിരന്നത്. പീതാംബരമണിഞ്ഞ സ്ത്രീകളും പുരുഷന്മാരും കുട്ടികളും യുവാക്കളും മുതിർന്നവരും ഒരേ മനസോടെ ഘോഷയാത്രയുടെ ഭാഗമായി. ഗുരുദേവൻ്റെ ചിത്രങ്ങളും സന്ദേശങ്ങളും ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബാനറുകളും ഘോഷയാത്രകൾക്ക് കൂടുതൽ ശ്രദ്ധേയമായ കാഴ്ചയായി.

വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്രകൾ വീഥികളെ ഉത്സവലഹരിയിലാക്കി. വിവിധ ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഗുരുദേവൻ്റെ ദർശനങ്ങളുടെ പ്രസക്തിയും സാമൂഹിക നവോത്ഥാനത്തിൽ അദ്ദേഹം വഹിച്ച പങ്കും അനുസ്മരിച്ചു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദേവ സന്ദേശത്തിൻ്റെ അന്തഃസത്ത ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷങ്ങളുടെ വിവിധ പരിപാടികൾ. ജാതീയവും സാമൂഹികവുമായ വേർതിരിവുകൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണ് ഗുരുദേവ ദർശനങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന ഓർമപ്പെടുത്തലായി കൂടിയാണ് ആഘോഷങ്ങൾ മാറിയത്.

ശ്രീ നാരയണഗുവിൻ്റെ 172-ാംമത് ജയന്തിയാണ് ഇന്ന്. പലയിടങ്ങളിലും ഗംഭീരമായി ആഘോഷിക്കുകയാണ്. മാനവരാശിയെല്ലാം ഒന്നാണെന്ന് പറഞ്ഞ പഠിപ്പിച്ച ഒരാളാണ് അദ്ദേഹം. പരിപാടിയുടെ സമാപനത്തിൽ സദ്യയും ഒരക്കിയിട്ടുണ്ടെന്ന് വിഎസ് ബിജു പറഞ്ഞു. ചതയദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നടന്ന അന്നദാനത്തിലും വലിയ ജനപങ്കാളിത്തമുണ്ടായി. പ്രാർത്ഥനകളും ഗുരുപൂജയും ഘോഷയാത്രകളും സമ്മേളനങ്ങളും ചേർന്ന് ഹൈറേഞ്ചിലെ ആഘോഷങ്ങൾക്ക് ആത്മീയതയുടെയും സാമൂഹിക ഐക്യത്തിൻ്റെയും മുഖം നൽകി.

മലയോരത്തിന്റെ തണുത്ത കാറ്റിലും പീതാംബരങ്ങളുടെ നിറപ്പകിട്ടിലും ഗുരുദേവ സ്മരണകൾ നിറഞ്ഞുനിന്ന ദിനമായിരുന്നു ഹൈറേഞ്ചിൽ കടന്നുപോയത്. ആഘോഷത്തിൻ്റെ നിറവും വിശ്വാസത്തിൻ്റെ ആഴവും ഒരുപോലെ നിറഞ്ഞുനിന്നപ്പോൾ ഗുരുദർശനങ്ങളുടെ വെളിച്ചത്തിൽ ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇടുക്കിയിലെ മലയോര മേഖല ശ്രീനാരായണ ഗുരുജയന്തിയെ വരവേറ്റത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News