Enter your Email Address to subscribe to our newsletters

Chennai , 29 ഓഗസ്റ്റ് (H.S.)
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 21 തമിഴ്നാട് സ്വദേശികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച ഇവരെ പിന്നീട് ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. തമിഴ്നാട് സർക്കാരിൻ്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും സംയുക്ത ഇടപെടലിലൂടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.
ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കോശി, ത്രിശൂലി നദികളിലുണ്ടായ പ്രളയത്തിലാണ് കൈലാസ്-മാനസസരോവർ യാത്രയ്ക്ക് പോയ തമിഴ്നാട് സ്വദേശികൾ കുടുങ്ങിയത്. കുംഭകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി പോയ 57 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ നിർദേശപ്രകാരം മന്ത്രിമാരായ ആദവ് അർജുന, രാജ്മോഹൻ, വിനോദ്, തെന്നരശ് എന്നിവർ ഡൽഹിയിലെത്തി കേന്ദ്ര സർക്കാരുമായി ഏകോപനം നടത്തിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നിന്നുള്ള അഞ്ച് വനിതകൾ, കടലൂരിൽ നിന്നുള്ള ഒൻപത് വനിതകൾ, മയിലാടുതുറൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വനിതകൾ വീതം, കൃഷ്ണഗിരി സ്വദേശിയായ ഒരാൾ എന്നിവരുൾപ്പെടെ 21 പേരെയാണ് ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തിച്ച ഇവരെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സന്ദർശിച്ചിരുന്നു. തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ സംഘത്തെ തമിഴ്നാട് ഗ്രാമവികസന മന്ത്രി എൻ ആനന്ദ്, മാനവശേഷി മന്ത്രി ശരത്കുമാർ, എംഎൽഎ വിഗ്നേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഭീതിയുടെ നിമിഷങ്ങൾപ്രളയത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് കാഞ്ചീപുരം സ്വദേശിയായ അധ്യാപിക സത്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബസിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് പൊടിക്കാറ്റ് വീശുകയും, സുനാമി പോലെ 80 അടി ഉയരത്തിൽ പാറകളും ചെളിയും ഇരച്ചെത്തുകയുമായിരുന്നു. ഡ്രൈവറുടെയും പൊലീസിൻ്റെയും മുന്നറിയിപ്പിനെ തുടർന്ന് ബസിൽ നിന്ന് പുറത്തിറങ്ങി ഓടി. റോഡ് പൂർണമായും ചെളി മൂടിയതിനാൽ പുല്ലുകളിലും ചെടികളിലും പിടിച്ച് ഏറെ പണിപ്പെട്ടാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയത്. ഏകദേശം മൂന്ന് മണിക്കൂർ കാട്ടിലൂടെ നടന്നാണ് സുരക്ഷാക്യാമ്പിലെത്തിയതെന്നും സത്യ വ്യക്തമാക്കി. വിവരം കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുകയും ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തുകയുമായിരുന്നു.
രക്ഷകരായി നേപ്പാൾ സൈന്യംതിരുച്ചിറപ്പള്ളിയിൽ നിന്നുള്ള 17 സുഹൃത്തുക്കൾ ഉൾപ്പെടെ 60 പേരുടെ സംഘമാണ് യാത്രയിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ട ശിവരഞ്ജനി പറഞ്ഞു. ഇതിൽ 57 പേർ സൂപ്പർ യാത്ര വഴിയാണ് പോയത്. ഉരുൾപൊട്ടലുണ്ടായ സമയത്ത് 21 പേർ സഞ്ചരിച്ച വാഹനം ഒരു വളവിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചെളിയും പാറകളും ഇരച്ചെത്തിയെങ്കിലും എതിർവശത്തെ പാറയിൽ ഇടിച്ചതിനാൽ വലിയ അപകടം ഒഴിവായി.
വാഹനത്തിൻ്റെ വലതുവശത്തെ വാതിൽ മാത്രമാണ് തുറക്കാൻ കഴിഞ്ഞത്. ഇതിലൂടെ പുറത്തിറങ്ങി മല കയറിയപ്പോഴാണ് അവിടെയൊരു സൈനിക ക്യാമ്പുണ്ടെന്ന് മനസ്സിലായത്. നേപ്പാൾ സൈന്യം ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി. തമിഴ്നാട് സർക്കാരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ശിവരഞ്ജനി കൂട്ടിച്ചേർത്തു.
ഭൂചലനം ഉണ്ടായ സമയത്ത് റസുവയിലാണ് താമസിച്ചിരുന്നതെന്നും, ആ പ്രദേശം പൂർണമായും തകർന്നതായും രക്ഷപ്പെട്ട മറ്റൊരു വനിത പറഞ്ഞു. രണ്ട് ദിവസമായി മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് 60 പേരെക്കുറിച്ച് യാതൊരു വിവരവുമില്ല.
നേപ്പാൾ സർക്കാരും സൈന്യവും മികച്ച പിന്തുണയാണ് നൽകിയത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് മന്ത്രി എൻ ആനന്ദ് വ്യക്തമാക്കി. മുഖ്യമന്ത്രി വിജയ്യുടെ നിർദേശപ്രകാരം ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിതല സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നേപ്പാളിൽ കുടുങ്ങിയ മുഴുവൻ തമിഴ്നാട് സ്വദേശികളെയും സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR