Enter your Email Address to subscribe to our newsletters

Newdelhi , 03 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ബീഹാറിലെ ബാങ്കിപ്പൂർ, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചൽപൂർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ജൂലൈ 30-ന് വോട്ടെടുപ്പ് പൂർത്തിയായ മൂന്ന് മണ്ഡലങ്ങളിലും രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചത്. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഒരുപോലെ അഭിമാന പോരാട്ടമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ.
ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന്റെ അരങ്ങേറ്റം
മൂന്ന് സീറ്റുകളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ ശ്രദ്ധ ആകർഷിക്കുന്നത് ബീഹാറിലെ ബാങ്കിപ്പൂർ മണ്ഡലമാണ്. മുൻ ബി.ജെ.പി ദേശീയ അധ്യക്ഷനും എം.എൽ.എയുമായിരുന്ന നിതിൻ നവീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബാങ്കിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പിയുടെ പരമ്പരാഗത കോട്ടയായി അറിയപ്പെടുന്ന ഈ നഗര മണ്ഡലം നിലനിർത്താൻ ബി.ജെ.പി നീരജ് കുമാർ സിൻഹയെയാണ് മത്സരരംഗത്തിറക്കിയത്. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സ്ഥാനാർത്ഥിയായി രേഖാ കുമാരിയും ജനവിധി തേടുന്നു.
പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രൂപീകരിച്ച ജനസുരാജ് പാർട്ടി നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നു എന്നതാണ് ബാങ്കിപ്പൂരിലെ പ്രധാന സവിശേഷത. ബി.ജെ.പിയുടെ ഉരുക്കുകോട്ടയിൽ തങ്ങൾ വിജയം നേടുമെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെടുന്നു. ആകെ 26 സ്ഥാനാർത്ഥികളാണ് ബാങ്കിപ്പൂരിൽ ജനവിധി തേടുന്നത്. അതേസമയം, വെറും 34.24 ശതമാനം കുറഞ്ഞ പോളിംഗ് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിനത്തിൽ ബി.ജെ.പിയും ജനസുരാജ് പ്രവർത്തകരും തമ്മിൽ ശക്തമായ വാഗ്വാദങ്ങൾ നടന്നിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പൊലീസ് ബി.ജെ.പിയെ സഹായിച്ചുവെന്നും ജനസുരാജ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു.
ദതിയയിൽ വിധി നിർണയം
മധ്യപ്രദേശിലെ ദതിയ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. കോൺഗ്രസ് എം.എൽ.എയായിരുന്ന രാജേന്ദ്ര ഭാരതി തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെടുകയും നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നരോത്തം മിശ്രയ്ക്ക് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ദതിയയിലെ രാഷ്ട്രീയ സാഹചര്യം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
മഞ്ചൽപൂരിലും ശക്തമായ പോരാട്ടം
ഗുജറാത്തിലെ മഞ്ചൽപൂർ മണ്ഡലത്തിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഗുജറാത്ത് രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ മേധാവിത്വം തുടരുമോ അതോ പ്രതിപക്ഷം അട്ടിമറി സൃഷ്ടിക്കുമോ എന്ന് വ്യക്തമാക്കുന്നതാകും ഇവിടുത്തെ ഫലം.
സഭയിലെ ഭൂരിപക്ഷത്തെ ഉടനടി ബാധിക്കില്ലെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ കാലാവസ്ഥയും ജനവികാരവും സൂചിപ്പിക്കുന്നതിൽ ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ പങ്ക് വഹിക്കും.
---------------
Hindusthan Samachar / Roshith K