Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ഓഗസ്റ്റ് (H.S.)
വായനാശീലത്തെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. മലയാളമാണെങ്കില് ദിവസം 75 പേജ് വരെ വായിക്കുമെന്ന് മുഖ്യമന്ത്രി ഒരു അഭിമുഖത്തില് പറഞ്ഞു.
ഇംഗ്ലീഷാണെങ്കില് 50 പേജൊക്കെ വായിക്കും. സയന്സോ ഫിനാന്സോ പോലെയുള്ള കടുപ്പമുള്ള വിഷയങ്ങളാണെങ്കില് 30-35 പേജ് വരെ വായിക്കാന് കഴിയും. ഒരു പുസ്തകം വായിച്ച് തുടങ്ങുമ്പോള് തന്നെ വായനയുടെ വേഗം താന് അളക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി എല്ലാ തിരക്കും കഴിയുമ്പോള് അന്ന് ഇനി എത്ര പേജ് കൂടി ബാക്കി വായിക്കാനുണ്ടെന്ന് നോക്കും. അത് തീര്ത്തിട്ടേ ഉറങ്ങൂ. ഏതെങ്കിലും കാരണത്താല് അത് കഴിഞ്ഞില്ലെങ്കില് പിറ്റേന്ന് രാവിലെ അലാം വെച്ച് നേരത്തെ എഴുന്നേറ്റ് തലേന്നത്തെ കടം വായിച്ചുതീര്ക്കും. അതാണ് രീതി -മുഖ്യമന്ത്രി പറഞ്ഞു.
തിരക്കുകള്ക്കിടയിലും വായിക്കാന് എങ്ങനെയാണ് സമയം കിട്ടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. പഴയ വൈസ് ചാന്സലറും കൊച്ചിന് പോര്ട്ട് ട്രസ്റ്റ് ചെയര്മാനുമായിരുന്ന ടി.എന് ജയചന്ദ്രനെ കോളജ് പഠനകാലത്ത് യൂണിയന് പരിപാടിക്ക് ക്ഷണിക്കാന് പോയതിന്റെ ഓര്മയാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 'ടി.എന് ജയചന്ദ്രന് സാര് വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം എന്നെ വിസ്മയിപ്പിച്ചു. ഇത്രയും തിരക്കുള്ള സാര് എങ്ങനെയാണ് വായിക്കാന് സമയം കണ്ടെത്തുന്നത് എന്ന് ഞാന് ചോദിച്ചു. ലോകത്ത് ഏറ്റവും തിരക്കുള്ളവരാണ് ഏറ്റവും കൂടുതല് വായിക്കുക എന്ന ഫിലോസഫിയാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. അതിനുശേഷം എപ്പോഴൊക്കെ തിരക്കുകൂടുന്നോ അപ്പോഴൊക്കെ ഞാന് വാശിയോടെ പുസ്തകം വായിച്ചുതീര്ക്കും' -മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പില് എത്ര സീറ്റ് കിട്ടുമെന്ന കണക്ക് കൃത്യമായി പ്രവചിച്ചത് എങ്ങനെയെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തനിക്ക് സ്കൂള്-കോളജ് കാലം മുതല്ക്കേയുള്ള ശീലമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. 'സ്കൂളില് ക്ലാസ് ലീഡറായി മത്സരിക്കുമ്പോള് ചിലര് സംഘടിച്ച് എന്നെ തോല്പ്പിക്കാനായി മത്സരിക്കും. ആ സമയത്ത് ഞാനൊരു കണക്കുകൂട്ടല് നടത്തും. എന്നെ ചിരിച്ചുകാണിക്കുന്നവരില് എത്ര പേര് വോട്ടുചെയ്യും എന്ന് ഞാന് നോക്കും. എന്റേതായൊരു കണക്കെടുപ്പ് നടത്തും. ആ ശീലമാണ് ഇപ്പോഴുമുള്ളത്.'
കണക്കുകൂട്ടല് രീതികൊണ്ട് ഉമ്മന് ചാണ്ടിയെ വരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് ഉമ്മന് ചാണ്ടി സാര് പറഞ്ഞു 80 സീറ്റ് കിട്ടുമെന്ന്. ഞാന് പറഞ്ഞു ഒരു കാരണവശാലും കിട്ടില്ലെന്ന്. മാക്സിമം 52 സീറ്റില് ജയിക്കുമെന്നാണ് ഞാന് പറഞ്ഞത്. ഞാന് ഭയങ്കര നെഗറ്റീവാണെന്ന് അന്ന് ഉമ്മന് ചാണ്ടി സാര് പറഞ്ഞു. ഫലം വന്നപ്പോള് 48 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. നാല് സീറ്റ് പോയത് കാലുവാരി തോല്പ്പിച്ചതായിരിക്കണം. ആയിരം വോട്ട് മാത്രമാണ് ആ സീറ്റുകളിലെ വ്യത്യാസം -മലയാള മനോരമ ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില് മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR