Enter your Email Address to subscribe to our newsletters

Chandighad, 31 ഓഗസ്റ്റ് (H.S.)
ചണ്ഡീഗഡ്: 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ചലനങ്ങൾക്ക് വഴിവെച്ച് പഞ്ചാബ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സഖ്യം. ശിരോമണി അകാലിദളിന്റെ (SAD) വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (SOI), പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡന്റ്സ് കൗൺസിൽ (PUCSC) തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന് (ABVP) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇരു സംഘടനകളും തമ്മിലുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അങ്കിത് ബിധാനിന് പിന്തുണ; പ്രഖ്യാപനം ഗുരുദ്വാരയിൽ
എസ്.ഒ.ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടതിനെ തുടർന്നാണ് സംഘടന ഈ നിർണായക തീരുമാനത്തിലെത്തിയത്. ഇതോടെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ട് മത്സരിക്കാൻ കഴിയാതെ വന്ന എസ്.ഒ.ഐ, എ.ബി.വി.പിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അങ്കിത് ബിധാനിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചാബ് സർവകലാശാലാ കാമ്പസിലെ ശ്രീ ഗുരുദ്വാര സാഹിബിൽ ഒത്തുചേർന്ന ഇരു സംഘടനകളുടെയും നേതാക്കൾ സംയുക്തമായാണ് സഖ്യം സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. വിദ്യാർത്ഥി ഐക്യം, ശക്തമായ ഒരു ജനവിധി, പങ്കുവെക്കപ്പെട്ട ഒരു കാഴ്ചപ്പാട് എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സഖ്യമെന്ന് എ.ബി.വി.പി നേതൃത്വം പ്രതികരിച്ചു. എസ്.ഒ.ഐയുടെ വോട്ട് ബാങ്ക് കൂടി ലഭിക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വലിയ മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയിലാണ് എ.ബി.വി.പി.
കനത്ത സുരക്ഷയിൽ വോട്ടെടുപ്പും വണ്ണെണ്ണലും
തിങ്കളാഴ്ച രാവിലെ 9:30-ഓടെ സർവകലാശാലയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബാലറ്റ് പെട്ടികൾ അതത് ബ്ലോക്കുകളിൽ നിന്ന് ശേഖരിച്ച് സർവകലാശാലയിലെ ജിംനേഷ്യം ഹാളിലേക്ക് മാറ്റി. ഡിപ്പാർട്ട്മെന്റ് പ്രതിനിധികളുടെ (DR) ഫലം ഉച്ചയ്ക്ക് 12 മണി മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങുമെന്നും പ്രധാന ഭാരവാഹികളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജിംനേഷ്യം ഹാളിൽ നടക്കുമെന്നും സർവകലാശാലാ അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി കാമ്പസിലെ മൂന്ന് പ്രവേശന കവാടങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കാൻ കർശന വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
എസ്.എ.ഡി–ബി.ജെ.പി പുനഃസഖ്യ സൂചനകൾ
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020-ൽ ബി.ജെ.പിയുമായുള്ള ദീർഘകാല സഖ്യം ശിരോമണി അകാലിദൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥി തലത്തിലുണ്ടായ ഈ പുതിയ നീക്കം ഇരു പാർട്ടികളും വീണ്ടും ഒന്നിക്കുന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുതിർന്ന അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ അടുത്തിടെ ബി.ജെ.പിയുമായി വീണ്ടും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നു. അതിർത്തി സംസ്ഥാനമായ പഞ്ചാബിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സാമൂഹിക ഐക്യം നിലനിർത്താൻ ഇരു പാർട്ടികളും ഒരുമിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വാജ്പേയി-ബാദൽ കാലഘട്ടത്തിൽ ആരംഭിച്ച ഈ സൗഹൃദം സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും അനിവാര്യമാണെന്ന വാദങ്ങൾക്കിടെയാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ ഈ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിൽ ഇരു പാർട്ടികളും ഒരുമിക്കുമോ എന്ന ചർച്ചകൾക്ക് ഈ സഖ്യം ആക്കം കൂട്ടിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K