ഇസ്ലാമിക ആഘോഷങ്ങളിലെ സ്ത്രീ പങ്കാളിത്തം: കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് 'സിറാജ്' മുഖേന മറുപടി
Kozhikode, 31 ഓഗസ്റ്റ് (H.S.) കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം) പുറത്തിറക്കിയ സർക്കുലറിനെതിരെയുള്ള രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ തള്ളി സമസ്ത മുഖപത്രം ''സിറാജ്''. ഇസ്ലാമിക ആ
ഇസ്ലാമിക ആഘോഷങ്ങളിലെ സ്ത്രീ പങ്കാളിത്തം: കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് 'സിറാജ്' മുഖേന മറുപടി


Kozhikode, 31 ഓഗസ്റ്റ് (H.S.)

കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം) പുറത്തിറക്കിയ സർക്കുലറിനെതിരെയുള്ള രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ തള്ളി സമസ്ത മുഖപത്രം 'സിറാജ്'. ഇസ്ലാമിക ആഘോഷങ്ങൾക്കെല്ലാം കൃത്യമായ ആത്മീയ താൽപര്യങ്ങളുണ്ടെന്നും, യുവതീ-യുവാക്കൾ പരസ്പരം ഇടകലർന്ന് ആടിപ്പാടുന്നത് ഈ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്തയുടെ പോഷകസംഘടനയായ എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം പത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

നബിദിനാഘോഷങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകളിൽ സ്ത്രീകളെ പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നതും അന്യപുരുഷന്മാർക്കിടയിൽ ഇടകലർത്തുന്നതും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചിരുന്നു. ഇതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങളും ഇടത് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തുകയും സ്ത്രീവിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് വിമർശനം ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയത്.

ആത്മീയ അച്ചടക്കവും മതപരമായ അതിർവരമ്പുകളും

മതപരമായ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അതിന്റേതായ ലക്ഷ്യങ്ങളും ചട്ടക്കൂടുകളുമുണ്ട് എന്ന് ലേഖനം അടിവരയിടുന്നു. ഭൗതികമായ ആഘോഷങ്ങളുടെ മാതൃകയിലല്ല ആത്മീയ കർമ്മങ്ങൾ ചിട്ടപ്പെടുത്തേണ്ടത്. ആഘോഷങ്ങളുടെ മറവിൽ മതമൂല്യങ്ങളെ ലഘൂകരിക്കുന്ന പ്രവണതകൾ തിരുത്തപ്പെടണം. ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലയിടങ്ങളിൽ പെൺകുട്ടികളെ പൊതുവേദികളിൽ അനാവശ്യമായി രംഗത്തിറക്കുന്ന സാഹചര്യത്തിലാണ് പണ്ഡിതന്മാർ പ്രത്യേക നിർദേശം നൽകിയതെന്ന് സഖാഫി വിശദീകരിച്ചു. ഇത് സ്വന്തം സമുദായത്തിന് മതപരമായ സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ ആഭ്യന്തര നിർദേശം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമർശകർക്കുള്ള മറുപടി

വിശ്വാസികൾ സ്വന്തം ആത്മീയ അച്ചടക്കം തെരഞ്ഞെടുക്കുന്നതിനെ സ്വാതന്ത്ര്യനിഷേധമായി ചിത്രീകരിക്കുന്നത് ജനാധിപത്യപരമായ വിവരക്കേടാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമുദായം പാലിക്കുന്ന അച്ചടക്കത്തിൽ പുറത്തുനിന്നുള്ളവർ അനാവശ്യമായി ഇടപെടേണ്ടതില്ല. ഇസ്ലാമിലെ സ്ത്രീ സങ്കല്പം അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ്. അവരെ പ്രദർശന വസ്തുവാക്കാതിരിക്കുക എന്നത് ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമാണ്.

മതപരമായ ചിട്ടവട്ടങ്ങൾ പാലിക്കാൻ സ്വന്തം അണികളെ ഓർമ്മിപ്പിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കലല്ല, മറിച്ച് മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, സർക്കുലറിൽ ഉറച്ചുനിൽക്കുന്ന സമീപനമാണ് സമസ്ത എ.പി. വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News