നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; പ്രളയത്തിനിടയിലും മുഖ്യമന്ത്രിയുടെ മുൻഗണന ദുരൂഹ വിദേശ വ്യവസായിയുമായുള്ള കൂടിക്കാഴ്ച: പി. കെ. കൃഷ്ണദാസ്
Thiruvananthapuram, 04 ഓഗസ്റ്റ് (H.S.) സംസ്ഥാന സർക്കാർ എൽ.എസ്.ജി.ഡി അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞു
P K Krishna das


Thiruvananthapuram, 04 ഓഗസ്റ്റ് (H.S.)

സംസ്ഥാന സർക്കാർ എൽ.എസ്.ജി.ഡി അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞു.

മുനിസിപ്പൽ ആക്ട് പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സുഗതന് ലഭിക്കേണ്ട നിയമപരമായ അവകാശം ഉറപ്പാക്കിയതിന്റെ പേരിലാണ് ഒരു സത്യസന്ധ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നിയമാനുസൃതമായി തന്റെ ഔദ്യോഗിക ചുമതല നിർവഹിച്ച ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി ഞെട്ടിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ എല്ലാവർക്കും വേണ്ടിയല്ല മറിച്ച്, കോൺഗ്രസുകാർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വർഷക്കാലം സി.പി.എം സർക്കാർ സ്വീകരിച്ച പ്രതികാര രാഷ്ട്രീയത്തിന്റെയും ഉദ്യോഗസ്ഥ വേട്ടയാടലിന്റെയും അതേ മാതൃകയാണ് ഇപ്പോൾ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പിന്തുടരുന്നത്. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന യാഥാർഥ്യം വീണ്ടും തെളിയിക്കുകയാണ് അവർ. രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപകടകരമായ പ്രവണതയാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മതമൗലികവാദ സംഘടനകൾക്ക് മുന്നിൽ മുട്ടുകുത്തിയിട്ടാണോ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഭരണസംവിധാനത്തെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രളയദുരിതത്തിൽ കഴിയുകയും അനേകർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതിനേക്കാൾ പ്രാധാന്യം നൽകി മുഖ്യമന്ത്രി ഒരു വിദേശ വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ആ വിദേശ വ്യവസായി ആരാണ്, അദ്ദേഹവുമായി നടത്തിയ ചർച്ചയുടെ ഉദ്ദേശ്യം എന്താണ്, കേരളത്തിന് ലഭിക്കാൻ പോകുന്ന നിക്ഷേപമോ വികസന പദ്ധതിയോ എന്താണ് എന്നതെല്ലാം മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം. പ്രളയദുരിതത്തിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാരിന്റെ മുൻഗണന ദുരന്തനിവാരണമാകേണ്ടതായിരുന്നു. എന്നാൽ അതിന് പകരം ദുരൂഹ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യം നൽകിയത് ജനങ്ങളോട് കാണിച്ച അനാസ്ഥയാണ്.

സർക്കാർ പ്രതികാര രാഷ്ട്രീയവും ജനവിരുദ്ധ സമീപനവും അവസാനിപ്പിച്ച് ഭരണഘടനയും നിയമവും ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News