പ്രധാനമന്ത്രിയുടെ പോസ്റ്റ് തടഞ്ഞ വിഷയം : മാര്ക്ക് സക്കര്ബര്ഗ് ക്ഷമാപണം നടത്തണമെന്ന് പാര്ലമെന്ററി കമ്മിറ്റി
New delhi, 05 ഓഗസ്റ്റ് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമന്‍സിനെ തുടര്‍ന്ന് മെറ്റയുടെ ആഗോള സംഘം ബുധനാഴ്ച മുതിര്‍ന്ന ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രമു
Facebook


New delhi, 05 ഓഗസ്റ്റ് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമന്‍സിനെ തുടര്‍ന്ന് മെറ്റയുടെ ആഗോള സംഘം ബുധനാഴ്ച മുതിര്‍ന്ന ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ പോസ്റ്റിനെതിരെയുള്ള തെറ്റായ നടപടിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ (സിഎസ്എഎം) തടയുന്നതില്‍ വന്ന വീഴ്ചകളുമാണ് സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന ആശങ്കകളില്‍ ഉള്‍പ്പെടുന്നത്.

മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സ് ഓഫീസര്‍ ജോയല്‍ കപ്ലാന്‍ ഉള്‍പ്പെടെയുള്ള ഉന്നത മെറ്റാ ഉദ്യോഗസ്ഥര്‍ ഐടി സെക്രട്ടറി എസ്. കൃഷ്ണനുമായും മെയിറ്റിയുടെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും 45 മിനിറ്റ് നീണ്ട ചര്‍ച്ച നടത്തി. ഈ സംഘം ഇന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കടുത്ത നടപടി വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പങ്കുവെച്ച സമീപകാല ഫേസ്ബുക്ക് പോസ്റ്റ് പ്ലാറ്റ്ഫോമില്‍ താല്‍ക്കാലികമായി നിയന്ത്രിച്ചതിനെ തുടര്‍ന്ന് മെറ്റയുടെ മുന്‍നിര ആഗോള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിളിപ്പിക്കുകയായിരുന്നു.

സംഭവത്തിന് കാരണം സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടി മെറ്റ ക്ഷമാപണം നടത്തിയെങ്കിലും, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഈ വിശദീകരണം അപര്യപ്തമാണെന്ന് വിലയിരുത്തി. ഉള്ളടക്കം തെറ്റായാണ് നീക്കം ചെയ്തതെന്നും പിന്നീട് അത് പ്ലാറ്റ്ഫോമില്‍ പുനഃസ്ഥാപിച്ചതായും ഫേസ്ബുക്കിന്റെ ഉടമസ്ഥരായ കമ്പനി വ്യക്തമാക്കിയിരുന്നു.

ഇന്‍സ്റ്റാഗ്രാമിലെ പെയ്ഡ് പരസ്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ (സിഎസ്എഎം) കാണപ്പെട്ട സംഭവത്തിലും മെറ്റ റഗുലേറ്ററി പരിശോധന നേരിടുന്നുണ്ട്. ഇതേച്ചൊല്ലി കഴിഞ്ഞ മാസം സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. സിഎസ്എഎം വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും, അതില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിവരങ്ങള്‍ എത്രത്തോളം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഉള്‍പ്പെടെ നിരവധി വിഷയങ്ങളുണ്ടെന്ന് കൃഷ്ണന്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രമുഖ വ്യക്തികളുടെ വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യണമെങ്കില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ പ്രമുഖ സാങ്കേതിക കമ്പനികളിലൊന്നായ മെറ്റയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനുള്ള സാങ്കേതികവിദ്യ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാര്യങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണെന്നും അതിലെ വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും മെറ്റയില്‍ നിന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് എങ്ങനെ ഉറപ്പുവരുത്തുമെന്നതിനെക്കുറിച്ചും പ്ലാറ്റ്ഫോമുകള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് കൃഷ്ണന്‍ പറഞ്ഞു. വിഷയം സാങ്കേതിക വശങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ദേശീയ സുരക്ഷയുമായും ക്രമസമാധാനവുമായും ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മെറ്റയ്ക്ക് അന്തിമ മുന്നറിയിപ്പ് നല്‍കുന്നതോടെ, ആല്‍ഗോരിതത്തിലെ പക്ഷപാതിത്വം, ആല്‍ഗോരിതം പ്രവര്‍ത്തിക്കുന്ന രീതി, ക്രമസമാധാന പാലനത്തില്‍ കമ്പനിക്കുള്ള പങ്ക് എന്നീ വിഷയങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കമ്പനിയുടെ ആഗോള സംഘത്തോട് ആവശ്യപ്പെടും.

സംഭവത്തെ തുടര്‍ന്ന്, പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രമുഖ അക്കൗണ്ടുകളുടെയും പോസ്റ്റുകള്‍ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ബഹുതല പരിശോധനകളോടെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് മെറ്റ ഐടി മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി മോദിയും മറ്റ് പ്രമുഖ അക്കൗണ്ടുകളും പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്കായി ജൂലൈ 28-ന് നടപ്പിലാക്കിയ കര്‍ശനവും ശക്തവുമായ സുരക്ഷാ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മെറ്റ സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

അക്കാലത്ത് കോക്ക്‌റോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടയില്‍, പരീക്ഷാ ചോര്‍ച്ചയ്ക്കെതിരെ കടുത്ത നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത എടുത്തുകാണിച്ചും യുവാക്കളുമായി സംവദിച്ചും ജൂലൈ 23-ന് പ്രധാനമന്ത്രി മോദി പങ്കുവെച്ച ആദ്യത്തെ നേരിട്ടുള്ള സെല്‍ഫി വീഡിയോയായിരുന്നു അത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇത് പിന്നീട് ഫേസ്ബുക്കിലും പങ്കുവെക്കുകയായിരുന്നു. ഇതിന്റെ ഫേസ്ബുക്ക് പതിപ്പാണ് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് മെറ്റ താല്‍ക്കാലികമായി തടഞ്ഞുവെച്ചത്.

ഓട്ടോമേറ്റഡ് കണ്ടന്റ് ഫില്‍ട്ടറുകളിലെ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന മെറ്റയുടെ വിശദീകരണം യുക്തിസഹമല്ലെന്ന് ഐടി മന്ത്രാലയം നിലപാടെടുത്തു. ഓട്ടോമേറ്റഡ് സിസ്റ്റത്തിലെ തകരാറാണ് പിശകിന് കാരണമെങ്കില്‍, ഒരു സാങ്കേതിക വിദ്യാ കമ്പനിയെന്ന നിലയില്‍ മെറ്റ തങ്ങളുടെ ടൂളുകള്‍ വേഗത്തില്‍ മെച്ചപ്പെടുത്തണമെന്ന് മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രിയുടെ അസല്‍ പോസ്റ്റിന് ശേഷം പ്രചരിച്ച ഷെയര്‍ ചെയ്ത പോസ്റ്റുകളും തുടര്‍ വീഡിയോകളും പരിശോധിച്ച എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് കണ്ടന്റ് ഫില്‍ട്ടറുകളാണ് പിശകിന് കാരണമെന്ന് മെറ്റാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളുടെ ഓട്ടോമേറ്റഡ് ഫില്‍ട്ടറുകള്‍ അബദ്ധത്തില്‍ അസല്‍ പോസ്റ്റ് തന്നെ താല്‍ക്കാലികമായി നീക്കം ചെയ്യാനിടയാകുകയായിരുന്നുവെന്നാണ് മെറ്റ സര്‍ക്കാരിനോട് വ്യക്തമാക്കിയത്.

ആഗോള ഉദ്യോഗസ്ഥരെ വിളിപ്പിക്കുന്നതിലൂടെ, ഇന്ത്യന്‍ ഭരണകൂടം ഉന്നയിക്കുന്ന ആശങ്കകളെക്കുറിച്ച് മെറ്റയുടെ ആഗോള നേതൃത്വത്തിന് പൂര്‍ണ്ണ ധാരണയുണ്ടെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രാദേശിക പ്രതിനിധികളെ മാത്രം വിളിപ്പിക്കുന്നതിന് പകരം ആഗോള ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്, പ്ലാറ്റ്ഫോം ഉത്തരവാദിത്തത്തെക്കുറിച്ച് മെറ്റയുടെ അന്താരാഷ്ട്ര നേതൃത്വവുമായി നേരിട്ട് സംവദിക്കാനുള്ള കേന്ദ്രത്തിന്റെ താല്പര്യത്തെയാണ് വ്യക്തമാക്കുന്നത്.

അതിനിടെ, മോദിയുടെ പ്രസംഗം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റാ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം ക്ഷമാപണം നടത്തിയില്ലെങ്കില്‍ സക്കര്‍ബര്‍ഗിനുള്ള സംരക്ഷണവും ഇളവുകളും പിന്‍വലിച്ചേക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍ ലോകസഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News