സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു
Pathanamthitta , 06 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച
V D Satheeshan


Pathanamthitta , 06 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത് കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങളുന്നയിച്ച കെ യു ജനീഷ് എംഎൽഎയാണ്. ദുരന്തമുഖത്ത് ചോദ്യാവലിയുമായി എത്തിയയാളോട് സതീശൻ തട്ടിക്കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയ്ക്കെതിരെ കെയു ജനീഷ് ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. നാട് വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതാണെന്നും എന്നാൽ ദുരിതത്തിനിടയിലും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയ്ക്ക് ഉള്ളതെന്നുമാണ് എംഎൽഎയുടെ വാദം. എന്നാൽ ആരോപണങ്ങളെല്ലാം പാടെ തള്ളി മുഖ്യമന്ത്രിയും മറുപടി നൽകിയിരുന്നു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കോന്നിയില് മുഖ്യമന്ത്രി സന്ദർശനം നടത്തുകയോ ജില്ലയിലെ പ്രളയക്കെടുതികൾ ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി പങ്കെടുത്ത കോഴഞ്ചേരിയിലെ അവലോകനയോഗം തന്നെ അറിയിക്കുകയോ ചെയ്തില്ല, കോന്നി എംഎല്എ കെയു ജനീഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി നാല് എംഎല്എമാരെ കണ്ട് യോഗം ചേർന്നു. എന്നാല് ഉരുള്പൊട്ടല് ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടായ കോന്നിയില് മുഖ്യമന്ത്രി വന്നില്ല. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്ഗ്രസ് മണ്ഡലം പ്രസിഡൻ്റിനെപ്പോലെ മുഖ്യമന്ത്രി തരംതാഴരുതെന്നും ജനീഷ് കുമാർ വിമർശിച്ചു.

യോഗത്തില് പങ്കെടുത്താല് സർക്കാരിൻ്റെയും ഭരണകൂടത്തിൻ്റെയും പോരായ്മകള് ചൂണ്ടിക്കാണിക്കുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പിസി വിഷ്ണുനാഥ് റസ്റ്റ് ഹൗസില് റൂമെടുത്ത് കിടന്നുറങ്ങിയാൽ നാട്ടിലെ ദുരിതം കാണില്ലെന്നും ദുരിതബാധിത പ്രദേശങ്ങളില് കൃത്യമായ ഇടപെടല് നടത്തുന്നില്ലെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.

അതേസമയം ജനീഷ് കുമാർ എം എൽ എ യുടെ ആരോപണത്തിന് മന്ത്രി സഭ യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്ത സമ്മേളനത്തില് മുഖ്യമന്ത്രി മറുപടി നല്കി. രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായ ആറന്മുളയിലും റാന്നിയിലും ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ള തിരുവല്ലയിലും ആണ് താൻ പോയത്. കോന്നിയിലും അടൂരും പോയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില് നടന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള യോഗമായതിനാലാണ് എംഎല്എമാരെ ക്ഷണിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News