Enter your Email Address to subscribe to our newsletters

Ernakulam , 06 ഓഗസ്റ്റ് (H.S.)
മലേഷ്യയിലെ ക്വാലാലമ്പൂരില് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൻ്റെ എമര്ജന്സി വാതില് തുറക്കാന് ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്. വ്യാഴാഴ്ച (ഓഗസ്റ്റ് 6) പുലർച്ചെ 2:40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത OD 231 നമ്പർ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശിയായ ജംഷീർ അത്താണിക്കൽ എന്നയാളാണ് പിടിയിലായത്.
വിമാന യാത്രയ്ക്കിടെ ഇയാൾ അനാവശ്യമായി പ്രശ്നങ്ങള് സൃഷ്ടിക്കുകയും തുടർന്ന് വിമാനത്തിനുള്ളിലെ ഒരു ജനൽ പാനലുകളിലൊന്ന് അടിച്ച് തകർക്കുകയുമായിരുന്നുവെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരൻ്റെ അപ്രതീക്ഷിതവും അക്രമാസക്തവുമായ പെരുമാറ്റം വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഇടയിൽ വലിയ ഭീതിയും പരിഭ്രാന്തിയും ഉണ്ടാക്കി. വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാർ ഇയാളെ ശാന്തനാക്കാൻ നിരന്തരം ശ്രമിച്ചുവെങ്കിലും ഇയാൾ വീണ്ടും മോശമായി പെരുമാറുകയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുകയും ചെയ്തു.
വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ കേന്ദ്ര വ്യോമയാന സുരക്ഷാ സേനയായ സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ച് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് കൂടുതൽ നിയമനടപടികൾക്കായി ഇയാളെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിനുള്ളിലെ പൊതുമുതൽ നശിപ്പിച്ചതിനും സഹയാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയതിനും നെടുമ്പാശേരി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ബത്തിക് എയർ അധികൃതർ ഏവിയേഷൻ റഗുലേറ്ററി മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ മറ്റ് നിയമപരമായ നടപടികളും അന്വേഷണങ്ങളും ആരംഭിച്ചു.
വിമാനത്തിൻ്റെ ജനൽ പാനലിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കൊച്ചിയിൽ വച്ച് സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്കും വിപുലമായ സുരക്ഷാ പരിശോധനകൾക്കും ശേഷം വിമാനം യാത്രയ്ക്ക് തികച്ചും സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുവരുത്തി. ഇതേത്തുടർന്ന് വിമാനം നിശ്ചിത സമയത്തിന് ശേഷം മലേഷ്യയിലേക്ക് മടങ്ങി പോവുകയും ചെയ്തതതായി സിയാൽ വക്താവ് അറിയിച്ചു.
എഫ്ഐആറിലെ വിവരങ്ങള്
രാത്രി 9.30 നും 11.05 നും ഇടയിലാണ് സംഭവമെന്ന് എഫ്ഐആറില് പറയുന്നു. യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ബലമായി തുറക്കാൻ ശ്രമിക്കുകയും അതിൻ്റെ വിൻഡോ പാനൽ കേടുവരുത്തുകയും സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും അതുവഴി വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3), സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചതിന് എയർക്രാഫ്റ്റ് ആക്ടിലെ സെക്ഷൻ 11A, പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് കേരള പൊലീസ് ആക്ടിലെ സെക്ഷൻ 118(e) എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് അന്വേഷണം പുരോഗമിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR