Enter your Email Address to subscribe to our newsletters

Kozhikode , 01 സെപ്റ്റംബര് (H.S.)
മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ കോഴിക്കോട് അബൂബക്കർ (അവുക്കാക്ക 80) അന്തരിച്ചു. ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയ മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ട സംഗീത സംവിധായകനായിരുന്നു അദ്ദേഹം. ഒരുകാലത്ത് ഏതൊരാളുടെയും ചുണ്ടിൽമൂളിയ 'കരയാനും പറയാനും മനം തുറന്നിരിക്കാനും നീയല്ലാതെ ആരുമില്ല' എന്ന യേശുദാസ് പാടിയ പാട്ടിന് ഈണമിട്ടതും കോഴിക്കോട് അബൂബക്കർ ആയിരുന്നു.
ജൂലൈയിലാണ് 80കരാനായ അബൂബക്കറിന് മസ്തിഷ്കാഘാതം സംഭവിച്ചത്. ശരീരം പൂർണമായും തളർന്നതോടെ ഇതുവരെ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പാട്ടുകൾക്ക് ഈണം ഇട്ട് സംഗീത ലോകത്ത് സജീവമായിരുന്നു. യേശുദാസ്, എംജി ശ്രീകുമാർ, കെഎസ് ചിത്ര, സുജാത, ഹഫ്സൽ, ഷഹബാസ്അമൻ എന്നിങ്ങനെ നിരവധി പ്രഗൽഭ പാട്ടുകാരാണ് കോഴിക്കോട് അബൂബക്കറിൻ്റെ ഈണത്തിൽ പാട്ട് പാടിയത്.
ഇതിനോടകം 3000-ത്തിലധികം മാപ്പിളപ്പാട്ടുകൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 'യത്തീമിനതാണീ', 'ലാ ഇലാഹാ ഇല്ലള്ളാ', 'പകലന്തി ഞാൻ' തുടങ്ങിയവയാണ് പ്രധാന ഗാനങ്ങൾ. ദേവരാജൻ മാസ്റ്ററുടെയും ബാബുരാജിൻ്റെയും ബോംബെ രവിയുടെയും പ്രധാന തപലിസ്റ്റും ആയിരുന്നു കോഴിക്കോട് അബൂബക്കർ. സംഗീത പ്രേമികളുടെ മനം കവർണ കോഴിക്കോട് അബൂബക്കറിൻ്റെ സംഗീത ചരിത്രം ഉൾപ്പെടുത്തി ഈണങ്ങളുടെ സുൽത്താൻ എന്ന പേരിൽ ഹമീദ് കോളിയടുക്കത്തിൽ ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് അന്ത്യം. മീഞ്ചന്തക്ക് സമീപം അരീക്കാടുള്ള വീട്ടിൽ വച്ചായിരുന്നു അന്തരിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ ഗാനങ്ങൾക്ക് ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ്. സിനിമ നടൻ മാമുക്കോയയും കോഴിക്കോട് അബൂബക്കറും സഹപാഠികൾ ആയിരുന്നു.
ഭാര്യ: കെവി സുബൈദ
മക്കൾ :ഗുലാം അലി, (പരേതനായ) ഫയാസ്, രോഷ്നി , ഫെമിന, സജിന
മരുമക്കൾ:സലാം അസീസ്, (കാഞ്ഞങ്ങാട്), സൗദാബി, അഫ്സീന
---------------
Hindusthan Samachar / CHANDHU CHANDRASEKHAR