എന്ജിന് തകരാര്: ഇന്ഡിഗോ വിമാനം ഗോവയില് അടിയന്തര ലാന്ഡിങ് നടത്തി
goa, 01 സെപ്റ്റംബര്‍ (H.S.) ഇന്‍ഡിഗോ വിമാനം ഗോവയില്‍ അടിയന്തരലാന്‍ഡിങ് നടത്തി. ഗോവയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് 229 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരികെ ലാന്‍ഡ് ചെയ്തത്. ഇ
indigo-flight-bomb-threat-bengaluru-airport


goa, 01 സെപ്റ്റംബര്‍ (H.S.)

ഇന്‍ഡിഗോ വിമാനം ഗോവയില്‍ അടിയന്തരലാന്‍ഡിങ് നടത്തി. ഗോവയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് 229 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരികെ ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ 9:28-ന് നോര്‍ത്ത് ഗോവയിലെ മോപ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന 6E 2102 നമ്പര്‍ വിമാനത്തിലാണ് എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ആകാശത്തുവെച്ച് തകരാര്‍ കണ്ടെത്തിയതോടെ പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയും മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. ഉച്ചയോടെ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കുന്നതിനായി ബദല്‍ വിമാന സൗകര്യങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പറന്നുയര്‍ന്ന ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ച് അധികൃതരെ വിവരമറിയിച്ച ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും ഇന്‍ഡിഗോ വക്താവ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. വിമാനം നിലവില്‍ അറ്റകുറ്റപ്പണികള്‍ക്കായി വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണെന്നും ആവശ്യമായ എല്ലാ സാങ്കേതിക അനുമതികളും ലഭിച്ച ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ എന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി, അവര്‍ക്കായി ഭക്ഷണവും കൃത്യമായ വിവരവിനിമയവും ഉറപ്പാക്കിയതായും കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം, സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് തിങ്കളാഴ്ച അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. വിമാനത്തിലെ ശൗചാലയത്തില്‍ നിന്ന് 'ബോംബ്' എന്ന് എഴുതിയ ടിഷ്യൂ പേപ്പര്‍ ക്യാബിന്‍ ക്രൂ അംഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

തുടര്‍ന്ന് വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ലാന്‍ഡിംഗിന് ശേഷം വിമാനം സുരക്ഷിതമായ ഒറ്റപ്പെട്ട ബേയിലേക്ക് മാറ്റുകയും വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ടെര്‍മിനല്‍ 2-ലേക്ക് മാറ്റുകയും ചെയ്തു. അടിയന്തര പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News