Enter your Email Address to subscribe to our newsletters

Malayinkeezhu, 10 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: തലസ്ഥാനത്തെ മലയിൻകീഴ് വിളവൂർക്കലിൽ നാടിനെ നടുക്കി ദാരുണ സംഭവം. പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ സ്വദേശികളായ അഭിജിത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാന (അന്ന) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വിളവൂർക്കലിലെ വീട്ടിലാണ് അത്യന്തം വേദനാജനകമായ സംഭവം അരങ്ങേറിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരമറിഞ്ഞ മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്രിസ്റ്റിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക അസ്വാസ്ഥ്യങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വീട്ടിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ചു.
കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കുട്ടിയുടെ അച്ഛൻ അഭിജിത് ഉൾപ്പെടെയുള്ള ബന്ധുക്കളിൽ നിന്നും സമീപവാസികളിൽ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്. ചോദ്യം ചെയ്യലും പ്രാഥമിക അന്വേഷണങ്ങളും പൂർത്തിയായ ശേഷമേ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ സാഹചര്യം വ്യക്തമാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K