ശബരിമല തീർത്ഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram, 11 സെപ്റ്റംബര് (H.S.) ശബരിമല തീർത്ഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരു
Sabarimala


Thiruvananthapuram, 11 സെപ്റ്റംബര് (H.S.)

ശബരിമല തീർത്ഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ മുരളീധരൻ, കെ എം ഷാജി, പി കെ ബഷീർ, സി പി ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി ജി പി റവാഡ എ ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവർ പങ്കെടുത്തു.

സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കൺട്രോൾ റൂം സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. പമ്പ, ശബരിമല, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പമ്പയിൽ അടിഞ്ഞു കൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തണം. കെട്ടിടങ്ങളുടെ കെട്ടുറപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി സുരക്ഷ എന്നിവ ഉറപ്പ് വരുത്തണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളുടെ നിർമാണ പ്രവൃത്തി വേഗത്തിലാക്കണം. ടോയ്ലറ്റ് ശുചിത്വം, പരിസരശുചിത്വം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. പാർക്കിംഗ് ഗ്രൗണ്ട് കാട് മൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊലീസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

ശബരിമലയിൽ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന ഭക്തർക്ക് സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തുമെന്ന് മന്ത്രി സി പി ജോൺ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർണസജ്ജമാണെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു.

അരവണ നിർമാണ പ്ലാന്റിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പ്രതിദിനം മൂന്നേകാൽ ലക്ഷം അരവണ ഉത്പാദിപ്പിക്കും. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടാകും. അപ്പം പായ്ക്ക് ചെയ്യുന്നതിന് യന്ത്രവൽക്കൃത സംവിധാനം ഏർപ്പെടുത്തും. തീർഥാടനത്തിനിടെ ജീവൻ നഷ്ടമാകുന്ന ഭക്തരുടെ കുടുംബങ്ങൾക്കായി എൽ ഐ സിയുമായി ചേർന്ന് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. മുറി ബുക്ക് ചെയ്യുന്നതുൾപ്പെടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഇത്തവണ ഡിജിറ്റലാക്കും. വാടകയ്ക്ക് നൽകുന്ന മുറികളിൽ ഹൌസ് കീപ്പിങ് സൗകര്യം ഏർപ്പെടുത്തും. ശുചിത്വ മിഷനുമായി സഹകരിച്ചു ഭക്ഷ്യ വസ്തുക്കൾ സംസ്കരിക്കാൻ പ്ലാന്റ് സ്ഥാപിക്കും. ടോയ്ലറ്റ് ശുചീകരണം കാര്യക്ഷമമാക്കും. 600 പുതിയ ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ ഭക്തർക്കായി പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.

മൂന്ന് കോടി രൂപ മുടക്കി ശബരിമലയിൽ വിവിധയിടങ്ങളിൽ പൊലീസ് എ.ഐ. കാമറകൾ സ്ഥാപിക്കും. സീസൺ സമയത്ത് അയ്യായിരം പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിക്കും. എല്ലാ ദിവസവും അന്നദാനത്തിന് സദ്യ ഒരുക്കും. സീസണിൽ 22 എമർജൻസി ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കും. സീതത്തോടിൽ പുതിയ പ്ലാൻറ് നിലവിൽ വന്നതോടെ ശബരിമലയിൽ കുടിവെള്ളത്തിനായി ഇനി ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. 300 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താൻ അവലോകന യോഗത്തിൽ തീരുമാനമായി. അടുത്ത അവലോകന യോഗം ഒക്ടോബറിൽ പമ്പയിൽ നടത്തും.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസിൽ നടന്ന യോഗത്തിൽ ആരോഗ്യം, തദ്ദേശ സ്വയംഭരണം, ധനകാര്യം, പോലീസ്, പൊതുമരാമത്ത്, റവന്യു, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കെ എസ് ഇ ബി, ട്രാൻസ്പോർട്ട്, ജല അതോറിറ്റി, വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി കളക്ടർമാരും ഇന്ത്യൻ റെയിൽവേയുടെ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News